ജിദ്ദ: റമദാന്‍ 27ാം രാവില്‍ ചൊവ്വാഴ്ച മക്ക മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. ലൈലത്തുല്‍ഖദ്റിന്‍െറ പ്രതീക്ഷിതരാവില്‍ പ്രാര്‍ഥനാനിരതമായി കഴിയാനും ഉംറ നിര്‍വഹിക്കാനും രാത്രിയിലെ സുദീര്‍ഘനമസ്കാരത്തില്‍ (ഖിയാമുലൈ്ളല്‍) പങ്കെടുക്കാനും തീര്‍ഥാടക ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്. വിദേശ ഉംറ തീര്‍ഥാടകരും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആഭ്യന്തര തീര്‍ഥാടകരും ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യം തേടി ഹറമിലും മുറ്റങ്ങളിലും സംഗമിച്ചപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചതോടെ രണ്ട് ദിവസങ്ങളായി മക്കയിലേക്കുള്ള ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം ശക്തമായിരുന്നു. മക്കക്കടുത്ത പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ മക്കയിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു.
27ാം രാവിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് 12ഓളം ഗവണ്‍മെന്‍റ് വകുപ്പുകള്‍ക്ക് കീഴില്‍ പ്രത്യേക ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇഫ്താറിനും സംസം വിതരണത്തിനും പ്രവേശന കവാടങ്ങളിലെ തിരക്കൊഴിവാക്കാനും ശുചീകരണ ജോലികള്‍ക്കും ഹറം കാര്യാലയം പതിവിലും കൂടുതലാളുകളെ നിയോഗിച്ചു. ഗതാഗത കുരുക്കൊഴിവാക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഹറമിലേക്ക് എത്തുന്ന റോഡുകളില്‍ കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കും തിരിച്ചും ആളുകളെ എത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. റിങ് റോഡ് സംവിധാനത്തിലുള്ള ബസ് സര്‍വീസ് ഹറമിനടുത്ത് തിരക്ക് കുറക്കാന്‍ സഹായകമായി. മക്കയില്‍ ഒ.ഐ.സി ഉച്ചകോടി നടക്കുന്നതിനാല്‍ ചില റോഡുകളില്‍ ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഹറമിലേക്ക് എത്തുന്ന മറ്റ് റോഡുകളില്‍ തിരക്ക് കൂടാനിടയായി. സുരക്ഷ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസിനെ ഹറമിനകത്തും പരിസരങ്ങളിലും നിയോഗിച്ചിരുന്നു.
കടപ്പാട് : മാധ്യമം
സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.
മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ് പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍ പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്. ‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍ ഹറാമിലും ‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല. നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.
പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.
നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.
സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഢിതര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഇതില്‍ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ പൊതുപരീക്ഷയില്‍ 94.13 ശതമാനം വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ളാസുകളില്‍ സ്വദേശത്തും വിദേശത്തുമായി 214163 വിദ്യാര്‍ഥികളില്‍ 201590 പേര്‍ വിജയിച്ചതായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് റേഞ്ച് മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസയിലെ ഹന്ന കെ.പി ഒന്നാം റാങ്ക് നേടി. പി.പി ഫഹാന ശറിന്‍ മലപ്പുറം ചെട്ടിയാറമ്മല്‍ മത്ലബുല്‍ഉലൂം മദ്റസ, എന്‍.പി നസിയ്യ കാസര്‍കോട് അതിഞ്ഞാല്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ, എസ്. സുബ്ഹാന തിരുവനന്തപുരം വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദറ്സ എന്നിവര്‍ രണ്ടാം റാങ്കും അല്‍ത്വാഫുറഹ്മാന്‍, കണ്ണൂര്‍ വടക്കാഞ്ചേരി ഹിദായത്തുല്‍ ഇസ്ലാം മദറ്സ, ഹിസ്നതസ്നി, മലപ്പുറം മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസ, ഫാത്തിമ തസ്നിയ എറിയാട് ഖിവാമുല്‍ ഇസ്ലാം മദ്റസ എന്നിവര്‍ മൂന്നാം റാങ്കും നേടി. ഏഴാം തരത്തില്‍ തസ്നി മോള്‍ മലപ്പുറം പള്ളിശ്ശേരി റബീഉല്‍ ഇസ്ലാം മദ്റസ ഒന്നാം റാങ്ക് നേടി. ത്വാഹാഉവൈസ് മലപ്പുറം സൗത്ത് കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ, സുഫൈല ചെരക്കാപറമ്പ് കല്ലിങ്ങല്‍ മിഫ്താഹുല്‍ഉലൂം മദ്റസ എന്നിവര്‍ രണ്ടാം റാങ്കും ഫാത്വിമശഹ്നാസ് മലപ്പുറം പൊന്ന്യാകുര്‍ശ്ശി നോര്‍ത്ത് മിസ്ബാഹുല്‍ ഉലൂം മദ്റസ, ശഹന പുവ്വത്തിക്കല്‍ സിറാജുല്‍ ഇസ്ലാം മദ്റസ, ഫാത്തിമശറിന്‍ വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ, ശഹ്ബാസ് ആലപ്പുഴ കമ്പിവളപ്പ് മദ്റസത്തുല്‍ ഖാദിരിയ്യ മദ്റസ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.പത്താം തരത്തില്‍ പാലക്കാട് മുളയങ്കാവ് തര്‍ബിയ്യത്തുല്‍ അഥ്ഫാല്‍ മദ്റസ യിലെ ആശിയത്തുസ്വാലിഹ ഒന്നാം റാങ്ക്നേടി. ഫരീദുല്‍ ഫര്‍സാന മലപ്പുറം ഉരോത്ത് പള്ളിയാല്‍ നൂറുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും ജുവൈരിയ്യ കോഴിക്കോട് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ മൂന്നാം റാങ്കും നേടി. പ്ലസ്ടു ക്ളാസില്‍ ഒന്നാം റാങ്ക്നേടിയത് പാലക്കാട് വരോട് മുനവ്വിറുല്‍ ഇസ്ലാം മദ്റസ ഹന്നത്ത് ആണ്. സഫൂറ കണ്ണൂര്‍ മട്ടന്നൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും അബൂബക്കര്‍ അന്‍സബ്റോസ് കാസര്‍കോട് ഹാശിംസ്ട്രീറ്റ് മദ്റസ്ത്തുരിഫാഇയ്യ മൂന്നാം റാങ്കും നേടി. വിശദവിവരങ്ങള്‍ www.result.samastha.infoഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.വാര്‍ത്താസമ്മേളനത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.