ജിദ്ദ: ദ്വീപുകാരുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആന്ത്രോത്ത് ദ്വീപില്‍ പ്രകൃതിക്ക് ദോശം ചെയ്യാത്ത രീതിയിലുള്ള ഗ്രീന്‍ഫീല്‍ഡ് രീതിയിലുള്ള വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഹംദുള്ള സഈദ് എം.പി അറിയിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പൂര്‍ത്തിയായി. മറ്റ് നടപടികള്‍ നടന്നു വരുന്നു. അന്തിമാനുമതി ലഭിച്ചാല്‍ ദ്വിപുകാരുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന് ഹംദുള്ളാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശുദ്ധ ഉംറ കഴിഞ്ഞ് മടങ്ങവേയാണ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
(കടപ്പാട് മലയാളം ന്യൂസ് 29 May Gulf)
അഗത്തി(11/06/2012): അഗത്തി സീനിയര്‍ സെക്കന്‍ഡറിയില്‍ +1, +2 വിഭാഗത്തില്‍ ഉള്‍പ്പെടെ അധ്യാപകരുടെ ക്ഷാമം.
20 പ്രവര്‍ത്തി ദിവസം പൂര്‍ത്തിയായിട്ടും പല വിഷയങ്ങള്‍ക്കും അധ്യാപകരില്ല. ഇതെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന School Management Committee (SMC) മീറ്റിങ്ങില്‍ വിദ്യാര്‍ത്ഥികളാണ് സമര മുന്നറിയിപ്പ് നല്‍കിയത്.
ഇത് കൂടാതെ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ SMCയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
* സ്കൂള്‍ തുറന്ന് 20 ദിവസമായിട്ടും CBSE'യുടെ ക്ലാസ് 9ന് പല പാഠ പുസ്തകങ്ങളും കിട്ടിയില്ല.
* SB സ്കൂള്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളാവുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കുന്നില്ല.
* കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂള്‍ അടയ്ക്കും മുമ്പ് വാര്‍ഷിക "ഇന്‍റണ്‍ണ്ട്" സമര്‍പ്പിച്ചിട്ടും അവശ്യ സാധങ്ങള്‍ പലതും ഇനിയും എത്താനുണ്ട്.
* ഇതിനെക്കാള്‍ ഗുരുതരമാണ് ക്ലാസ് 8.
ഭാരതീയ പാര്‍ലിമെന്‍റ് പാസാക്കിയ "വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ" താഴെ വരുന്ന ക്ലാസ് 8 പക്ഷെ വേണ്ട പരിഗണനയല്ല കൊടുക്കുന്നത്. ഇംഗ്ലീഷ് മീഡിയം കൂടാതെ 5 ഡിവിഷനുള്ള ഇവിടം അധ്യാപക ക്ഷാമം കാരണം ഒരു ഡിവിഷന്‍ വെട്ടിക്കുറച്ചു. അതോടെ ഒരു ക്ലാസില്‍ 50ലേറെ കുട്ടികള്‍. NCERT'യുടെയും NCTE'യുടെയും അനുശാസന പ്രകാരം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:35, അതവാ 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍.
* കൂടാതെ അധികം വേണ്ട ഗണിതം, ഇംഗ്ലീഷ് എന്നിവയ്ക്ക് കോണ്‍ട്രാക്റ്റ് നിയമനത്തിന് അനുവാദം ചോദിച്ച് കൊണ്ടുള്ള സ്കൂള്‍ അധികൃതരുടെ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് പാടെ അവഗണിച്ച അവസ്ഥയാണുള്ളത്.
കേന്ദ്ര അവകാശ നിയമത്തില്‍ വാദമുയര്‍ത്തി അവസാനം 3 ഡിവിഷനുകള്‍ SB സ്കൂളിലേക്ക് അയക്കാന്‍ SMC തീരുമാനിച്ചു. "വിദ്യാഭ്യാസം" പഞ്ചായത്തിന്‍റെ താഴെയായതിനാല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നേരിട്ട് വകുപ്പിനെ അറിയിക്കാന്‍ അഗത്തി ചെയര്‍പെയ്സണ്‍ ഉമ്മുല്‍ കുലുസിനെ യോഗം ചുമതലപ്പെടുത്തി. എത്രയും പെട്ടന്ന് സ്കൂളിലെ പ്രശ്നങ്ങള്‍ പരിഹാരം കാണനമെന്ന് SMC ആവശ്യപ്പെട്ടു.
കവരത്തി: ഇക്കുറി കാലവര്‍ഷം കാലം തെറ്റാതെ എത്തിയെങ്കിലും നല്ല ശക്തമായ രീതിയിലാണ് വരവ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനത്തെ വടക്ക് ഭാഗത്തുള്ള ടൂരിസ്റ്റ് സീ ബാത്തിങ്ങ് ഹട്ട് തകര്‍ന്നു, പലദ്വീപുകളിലും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തെങ്ങുകള്‍ കടപുഴകിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അറബി ഭാഷയോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഒരു കൂട്ടായ്മ തീര്‍ത്തു. Lakshadweep Arabic Students Association (LASA) എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ പ്രസിഡന്‍റായി മുഹമ്മദ് യാസീന്‍ സീ.ജി.'യേയും സെക്രട്ടറിയായി മുഹമ്മദ് സയ്യിദ് അമാനുള്ള പുത്തലവും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ആവശ്യമില്ലാത്ത തസ്തികകള്‍ വാരി കൂട്ടുമ്പോള്‍ അറബി പോലെയുള്ള പ്രശസ്ത സാഹിത്യ വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിന് സുപ്രധാന കാരണം വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ അറിവില്ലായ്മ തന്നെയെന്ന് പറയാതെ വയ്യ. പല മാതാപിതാക്കള്‍ക്കും കുട്ടികളെ അറബി പഠിപ്പിക്കണമെന്നുണ്ട് പക്ഷെ ലക്ഷദ്വീപിലെ ക്ലാസുകളില്‍ അറബി തൊട്ട് കൂടാത്ത ഒന്നായി തുടരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യമുന്നയിച്ചപ്പോള്‍ CBSE'യില്‍ അറബി ഭാഷ അംഗീകരിച്ചിട്ടില്ല എന്ന ഒരു വലിയ നുണ തന്നെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റിലൂടെയും അല്ലാതെയും നടത്തിയ ആശയവിനിമയത്തില്‍ അറബി CBSE അംഗീകരിച്ച 30ഓളം ഭാഷകളില്‍ പ്രധാനപ്പെട്ടതാണെന്ന് തെളിഞ്ഞു. ഇതിന്‍റെ രേഖകളും ഹാജരാക്കി. എന്നാല്‍ ഇപ്പോയും വിദ്യാഭ്യാസ വകുപ്പ് തങ്ങളോടുള്ള അവഗണന തുടരുകയാണെന്ന് ഭാരവാഹികള്‍ ആരോപ്പിച്ചു.
ലാസായുടെ ആദ്യപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ലക്ഷദ്വീപ് ചീഫ് കൌണ്‍സിലര്‍ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞു. പഞ്ചായത്ത് രാജിന്‍റെ താഴെയാണ് വിദ്യാഭ്യാസ വകുപ്പുള്ളത്. അതിനാല്‍ ജന പ്രതിനിധികള്‍ക്ക് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി അറബി പഠിക്കാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് ഭാരവാഹികള്‍ തങ്ങളുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അഗത്തി: ലക്ഷദ്വീപിലെ അറിയപ്പെടുന്ന സാഹിത്യകാരനും അധ്യാപകനുമായ "ഹംസുഷാ" എന്ന തൂലികാ നാമത്തിൽ അറിയുന്ന എം.ഐ. ഹംസ കുട്ടി മാഷിൻറെ മൂന്നാമത്തെ ചെറുകഥാ സമാഹാരമായ "കോണോട്ട് കടൽ" പ്രകാശനം ചെയ്തു. ഗവർമെൻറ് ജെ.ബി. സ്കൂൾ സെൻറർ അഗത്തിയിൽ നടന്ന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഹാജി ശ്രീ കെ.ഐ.മുത്തുകോയ പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രൈമറി സ്കൂൾ അധ്യാപകനായ ശ്രീ. സി.കെ. അബ്ദുള്ള ആശംസകൾ അറിയിച്ചു. മലയാള അധ്യാപകനും എഴുത്തുകാരനുമായ കെ.സി. അബ്ദുൾ വഹാബ് മാഷിന് ആദ്യ പ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കുമാരി ലുക്മാനു സഅബയും സംഘവും ചൊല്ലിയ അറബി പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
പുതിയ നൂറ്റാണ്ടിൽ വായന മരിക്കുകയാണെന്നും അല്ലെങ്കിൽ കമ്പ്യൂട്ടർ യുഗം വായിക്കാൻ അനുവധിക്കാത്ത വിധം മാറിയിരിക്കുകയാണെന്നും ഇതിനൊരു മാറ്റം അത്യാവശ്യമാണെന്നും വഹാബ് മാസ്റ്റർ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
ലക്ഷദ്വീപിൻറെ തനത് സംസ്കാരത്തെയും ഗ്രന്ഥകാരൻറെ ജീവിത അനുഭവങ്ങളും ഇതിവൃത്തമാകുന്ന കൊച്ചു കഥകളാണ് "കോണോട്ട് കടല്‍". ഏറ്റവും ലളിതവും അനായാസം കൈകാര്യം ചെയ്യാവുന്ന ഭാഷയിലാണ് "കോണോട്ട് കടൽ" എഴുതിയിരിക്കുന്നത് എന്ന് അദ്ദേഹം തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി.
"ഇസ്ലാമിൻറെ നെടും തൂൺ", "പായോടം" എന്നിവയാണ് മറ്റു കൃതികൾ. ഇതിൽ "പായോട"ത്തിന് 2009 ലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള ലക്ഷദ്വീപ് കലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിരുന്നു. ഇതിന് പുറമെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ഇതിനിടയ്ക്ക് ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടി എത്തിക്കഴിഞ്ഞു. ഭാരതീയ മാനവശേഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ആണ് നൽകുക.
ഐലന്‍ട് എക്സ്പ്രസിൻറെ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.
കവരത്തി: ആകാശവിസ്മയത്തിലെ അപൂര്‍വ പ്രതിഭാസമായ ശുക്ര സംതരണം അവിസ്മരണീയ കാഴ്ചയായി. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടായി കടന്നു പോവുന്ന വിധത്തിലാണ് ഇത് ദൃശ്യമായത്.
ഇന്ത്യയില്‍ ഏഴ് മണിയോടെയാണ് ശുക്ര സംതരണ ദൃശ്യം കാണാന്‍ കഴിഞ്ഞതെന്ന് നെഹ്റുപ്ലാനിറ്റോറിയം ശയരക്ടര്‍ എന്‍ രത്നശ്രീ പറഞ്ഞു. സൂര്യോദയത്തിന് ശേഷമുള്ള ആദ്യമണിക്കൂറുകളിലാണ് ഇത് ദൃശ്യമാവുക. എന്നാല്‍ ലക്ഷദ്വീപില്‍ പലയിടത്തും മഴക്കാറ് മൂലം ഈ ആകാശവിസ്മയം കാണാന്‍ കഴിഞ്ഞില്ല.
ഭൂമിക്കും സൂര്യനുമിടയിലൂടെ ശുക്ര ഗ്രഹം കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഈ ആയുസ്സില്‍ ഇനി ഇത്തരമൊരു ഗോളവിസ്മയം കാണാനാവില്ല എന്നതുകൊണ്ടു ശുക്രസംതരണം നേരില്‍ കാണാന്‍ ശാസ്ത്രലോകത്ത് നിന്നും മറ്റും നിരവധി പേരാണ് പ്ലാനറ്റേറിയങ്ങളില്‍ എത്തിയത്.
2117 ഡിസംബര്‍ എട്ടിനാണ് അടുത്ത ശുക്ര സംതരണം സംഭവിക്കുക. സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും സമാനമായ ഈ പ്രതിഭാസം നൂറ്റാണ്ടില്‍ രണ്ട് തവണ മാത്രമാണ് സംഭവിക്കുക. ഈ നൂറ്റാണ്ടില്‍, ഏറ്റവും ആദ്യത്തേത് 2004 ജൂണ്‍ എട്ടിനായിരുന്നു.
സൂര്യനെ 224 ദിവസം കൊണ്ട് വലം വെക്കുന്ന ശുക്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ എല്ലാ വര്‍ഷവും കടന്നുപോകാറുണ്ടെങ്കിലും സംതരണം സംഭവിക്കാറില്ല. സൂര്യന്‍, ശുക്രന്‍, ഭൂമി എന്ന ക്രമത്തില്‍ മൂന്നു ഗോളങ്ങളും നേര്‍രേഖയില്‍ വരുന്ന അവസ്ഥയില്‍ മാത്രമാണ് സംതരമുണ്ടാവുക.
ശുക്ര സംതരണത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കാനാവുക. വടക്കു പടിഞ്ഞാറന്‍ അമേരിക്ക, പശ്ചിമ പസഫിക് രാജ്യങ്ങള്‍, ഉത്തരേഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, കൊറിയ, കിഴക്കന്‍ ചൈന, ഫിലിപ്പീന്‍സ്, കിഴക്കന്‍ ആസ്ട്രേലിയ, നൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പൂര്‍ണ സംതരണം കാണാനാകും. 2004ലെ സംതരണം ഇന്ത്യയില്‍ പൂര്‍ണമായും ദൃശ്യമായിരുന്നു.
ഇന്ന് (05/06/2012) ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോയിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലകളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും കടലിനടിയിലാകാം ഒപ്പം ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം.
പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. ഭൂകമ്പങ്ങളും, സുനാമിയും ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. യുദ്ധങ്ങള്‍, തീവ്രവാദം, അധിനിവേശം എന്നിവയാല്‍ ആയുധങ്ങള്‍ തുപ്പുന്ന വിഷം പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ഓര്‍മ്മപ്പെടുത്തലാണ് ഭൂമിക്ക് വേണ്ടി ഒത്തുചേരുക എന്ന ആശയത്തിലൂടെ ഈ ഭൗമദിനവും നല്‍കുന്നത്.
തോപ്പുംപടി: കണ്ടംചെയ്യാന്‍ കരക്കടുപിച്ച ടിപ്പു സുല്‍ത്താന്‍റെ ലേല നടപടികള്‍ നീണ്ടുപോകുന്നു. യുനിയന്‍ ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന് ഓടാത്ത കപ്പല്‍ ഇതുവരെ ഉണ്ടാക്കിയ നഷ്ടം 2.40 കോടി രൂപ. രണ്ട് വര്‍ഷം മുന്‍പാണ് കപ്പല്‍ കണ്ടം ചെയ്യാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കൊച്ചി തുറമുഖത്തെ മാട്ടാഞ്ചേരി വാര്‍ഫിലെ ക്യു നാലു ബര്‍ത്തില്‍ കപ്പല്‍ സൂക്ഷിക്കാന്‍ ലക്ഷങ്ങളാണ് പോര്‍ട്ട് ട്രസ്റ്റ് ഈടാക്കുന്നത്. ഇതിനു പുറമേ സര്‍വീസ് നടത്താത്ത കപ്പലില്‍ 30 ജീവനക്കാര്‍ മുടക്കം കൂടാതെ സേവനം ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളം മാത്രം മാസം ഏതാണ്ട് എട്ടു ലക്ഷത്തോളം വരും ഇവരുടെ ആവശ്യങ്ങള്‍ക്കായി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വേറെ. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്ന കപ്പല്‍ മുപ്പത് വര്‍ഷം മുമ്പാണ് വാങ്ങിയത്. ജപ്പാനില്‍ നിന്നും ദുബായിലേക്ക് കാര്‍ കൊണ്ടുപോകുന്ന കാര്‍ഗോ കപ്പലായിരുന്നു ടിപ്പു. ഗ്രീസില്‍ നിര്‍മിച്ച കപ്പല്‍ 1988 ല്‍ വാങ്ങി സിഗപ്പുരിലെ ഷിപ്പ്‌യാര്‍ഡില്‍ നവീകരിച്ച് യാത്രാ കപ്പലായി മാറ്റുകയായിരുന്നു. 2010ല്‍ കപ്പല്‍ അറ്റകുറ്റ പണി നടത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു പുതിയ കപ്പലിന്‍റെ ചെലവ് വരുമെന്നാണ് ബന്ധപെട്ടവര്‍ കണക്കാക്കിയത്. ഇതേ തുടര്‍ന്നാണ് കണ്ടം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 750 യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന കപ്പല്‍ കണ്ടം ചെയ്യരുതെന്നാവശ്യപെട്ട് ദ്വീപ് ടൈംസ് എഡിറ്റര്‍ അടക്കമുള്ള ദ്വീപ് നിവാസികള്‍ ഹൈകോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ലേല നടപടികള്‍ നീണ്ടുപോയത്. ഏകദേശം 4 കോടി രൂപയാണ് അടിസ്ഥാന ലേല തുകയായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ കപ്പല്‍ ലേലം ചെയ്യുമ്പോള്‍ ഉള്ള നൂലാമാലകള്‍ മൂലം ലേല നടപടികള്‍ അനന്തമായി നീളുകയാണ്. ഇനിയും നീണ്ടുപോയാല്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കപ്പല്‍ ലേലം ചെയ്ത് കിട്ടുന്ന തുകയേക്കാള്‍ ഏറെ ഓടാത്ത കപ്പലില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന ജീവനക്കാര്‍ക്ക് ശമ്പളമായി നല്കേതണ്ടിവരും.
01/06/2012'ല്‍ മലയാള മനോരമ "മെട്രോ"യില്‍ വന്ന വാര്‍ത്തയാണിത്. നിങ്ങളുടെ അഭിപ്രായം കമന്‍റ് ബോക്സില്‍ നല്‍കുക.
കണ്ണൂർ: ലക്ഷദ്വീപിൻറെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി പഠന വകുപ്പ് പ്രത്യേകം പഠനം നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ നിർദ്ദേശ പ്രകാരം രണ്ട് വർഷത്തോളം നീണ്ട് നിന്ന പഠന പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ആഗോള താപനത്തിൻറെ ഭാഗമായി ലക്ഷദ്വീപിലനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനമുൾപ്പെടെയുള്ളവയെക്കുറിച്ചാണ് പ്രധാനമായും പഠനം നടത്തിയത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്ത്യതിയുള്ള ദ്വീപിൽ അടുത്ത കാലത്തായി ജലനിരപ്പുയരുന്നതും മറ്റും പ്രധാന പാരിസ്ഥിതിക പ്രശ്നമായി പഠനം നടത്തിയ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇവിടുത്തെ വികസനവും ജനസംഖ്യ വർദ്ധനവും എങ്ങനെയാണ് ദ്വീപിനെ ബാധിക്കുന്നതെന്നും പഠനത്തിൽ വ്യകതമാക്കിയിട്ടുണ്ട്. 70,000ത്തിൽ പരം ജനസംഖ്യയുള്ള ഇവിടെ കുടിവെള്ളം വലിയ തോതിലാണ് മലിനപ്പെടുന്നത്. കനത്ത രോഗ രോഗസാധ്യത ഉയർത്തുന്ന ജലമലിനീകരണത്തിനുള്ള കാരണങ്ങൾ എന്തൊക്കെയായിരുന്നുവെന്നും പഠനത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും അധികം തെങ്ങുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ കേരളത്തിലുള്ളതിനേക്കാൾ അഞ്ചിരട്ടി തേങ്ങ ഉല്പാദിപ്പിക്കുന്നതായി കണക്കുകളുമുണ്ട്. എന്നാൽ അടുത്ത കാലത്തായി തേങ്ങ ഉല്പാദനം കുറയുന്നതായി ദ്വീപ്‌നിവാസികൾ പറയുന്നു. ഇതിൻറെ കാരണത്തെക്കുറിച്ചും പുതിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലക്ഷദ്വീപിലെ പരിസ്ഥിതി ലോലമായ രീതിയിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ പഠനങ്ങൾ വളരെ ഗൗരവമായി സർക്കാർ കണക്കാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ലക്ഷദ്വീപിൽ സർക്കാർ നടത്തിയ പഠനങ്ങൾ കൂടി ക്രോഡികരിച്ച് തയ്യാറാക്കിയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ പഠന റിപ്പോർട്ട് ഈ മാസം (ജൂൺ 2012) 5ന് കേന്ദ്ര സർക്കാരിൻറെ മുമ്പിലെത്തും.
സിറാജ് ഡൈലി 28/05/2012 പേജ് 12
കവരത്തി: മദ്യപിച്ച് വീട്ടില്‍ കയറി ആക്രമിച്ച മൂന്ന് യുവാക്കളെ പോലീസ് പിടികൂടി കേസെടുത്തു. മുന്‍ ടൂറിസം ഓഫീസര്‍ സീദികോയ മാസ്റ്ററുടെ വീട്ടിലാണ് അക്രമികള്‍ കയറി വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ബീറ്റ് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലില്‍ നസീര്‍ കുന്നേല്‍, ആററക്കോയ കീളാതിരുവത്തപുര, ജലീല്‍ കുന്നിനമേല്‍ എന്നിവരെഅറസ്റ്റ്‌ചെയ്തു. പ്രതികള്‍ ഇപ്പോള്‍ പോലീസ് കാസ്റ്റഡിയില്‍ ആണ് ക്രൈം 452,341,323,427,506(ii),34 IPC എന്നി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അമിനി മുന്‍സിഫ് കോര്‍ട്ടില്‍ ഹാജരാക്കും.
അവലംബം: ന്യൂസ്‌ലാക്