തോപ്പുംപടി: കണ്ടംചെയ്യാന്‍ കരക്കടുപിച്ച ടിപ്പു സുല്‍ത്താന്‍റെ ലേല നടപടികള്‍ നീണ്ടുപോകുന്നു. യുനിയന്‍ ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന് ഓടാത്ത കപ്പല്‍ ഇതുവരെ ഉണ്ടാക്കിയ നഷ്ടം 2.40 കോടി രൂപ. രണ്ട് വര്‍ഷം മുന്‍പാണ് കപ്പല്‍ കണ്ടം ചെയ്യാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കൊച്ചി തുറമുഖത്തെ മാട്ടാഞ്ചേരി വാര്‍ഫിലെ ക്യു നാലു ബര്‍ത്തില്‍ കപ്പല്‍ സൂക്ഷിക്കാന്‍ ലക്ഷങ്ങളാണ് പോര്‍ട്ട് ട്രസ്റ്റ് ഈടാക്കുന്നത്. ഇതിനു പുറമേ സര്‍വീസ് നടത്താത്ത കപ്പലില്‍ 30 ജീവനക്കാര്‍ മുടക്കം കൂടാതെ സേവനം ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളം മാത്രം മാസം ഏതാണ്ട് എട്ടു ലക്ഷത്തോളം വരും ഇവരുടെ ആവശ്യങ്ങള്‍ക്കായി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വേറെ. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്ന കപ്പല്‍ മുപ്പത് വര്‍ഷം മുമ്പാണ് വാങ്ങിയത്. ജപ്പാനില്‍ നിന്നും ദുബായിലേക്ക് കാര്‍ കൊണ്ടുപോകുന്ന കാര്‍ഗോ കപ്പലായിരുന്നു ടിപ്പു. ഗ്രീസില്‍ നിര്‍മിച്ച കപ്പല്‍ 1988 ല്‍ വാങ്ങി സിഗപ്പുരിലെ ഷിപ്പ്‌യാര്‍ഡില്‍ നവീകരിച്ച് യാത്രാ കപ്പലായി മാറ്റുകയായിരുന്നു. 2010ല്‍ കപ്പല്‍ അറ്റകുറ്റ പണി നടത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു പുതിയ കപ്പലിന്‍റെ ചെലവ് വരുമെന്നാണ് ബന്ധപെട്ടവര്‍ കണക്കാക്കിയത്. ഇതേ തുടര്‍ന്നാണ് കണ്ടം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 750 യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന കപ്പല്‍ കണ്ടം ചെയ്യരുതെന്നാവശ്യപെട്ട് ദ്വീപ് ടൈംസ് എഡിറ്റര്‍ അടക്കമുള്ള ദ്വീപ് നിവാസികള്‍ ഹൈകോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ലേല നടപടികള്‍ നീണ്ടുപോയത്. ഏകദേശം 4 കോടി രൂപയാണ് അടിസ്ഥാന ലേല തുകയായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ കപ്പല്‍ ലേലം ചെയ്യുമ്പോള്‍ ഉള്ള നൂലാമാലകള്‍ മൂലം ലേല നടപടികള്‍ അനന്തമായി നീളുകയാണ്. ഇനിയും നീണ്ടുപോയാല്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കപ്പല്‍ ലേലം ചെയ്ത് കിട്ടുന്ന തുകയേക്കാള്‍ ഏറെ ഓടാത്ത കപ്പലില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന ജീവനക്കാര്‍ക്ക് ശമ്പളമായി നല്കേതണ്ടിവരും.
01/06/2012'ല്‍ മലയാള മനോരമ "മെട്രോ"യില്‍ വന്ന വാര്‍ത്തയാണിത്. നിങ്ങളുടെ അഭിപ്രായം കമന്‍റ് ബോക്സില്‍ നല്‍കുക.
01/06/2012'ല്‍ മലയാള മനോരമ "മെട്രോ"യില്‍ വന്ന വാര്‍ത്തയാണിത്. നിങ്ങളുടെ അഭിപ്രായം കമന്‍റ് ബോക്സില്‍ നല്‍കുക.