മൊബൈല്‍ ഉപയോഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു മണിക്കൂര്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഒരു മുട്ട പുഴുങ്ങാം.' ഒരു ഓണ്‍ലൈന്‍ മാഗസിനിലെ ലേഖനത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു. സെല്‍ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ലേഖനം. എന്തു പറഞ്ഞിട്ടെന്താ, സെല്‍ഫോണില്ലാതെ ഒരു ജീവിതമുണ്ടോയെന്നാവും അതു വായിച്ച പലരും ചിന്തിച്ചിട്ടുണ്ടാവുക. ലോകത്തെ നമ്മള്‍ കൈക്കുമ്പിളില്‍ ഒതുക്കിയെങ്കില്‍ നമ്മെളെ സെല്‍ഫോണില്‍ ഒതുക്കിയിരിക്കുകയാണ് ലോകം. വായു ശ്വസിക്കാതെ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുംപോലെയായി സെല്‍ഫോണില്ലാതെ ജീവിക്കുന്നതെങ്ങനെയെന്നു ചോദിക്കുന്നതും.
    സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. റേഡിയേഷന്‍ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് ഇതിനോടകം പല വിവരങ്ങളും പുറത്തുവന്നുകഴിഞ്ഞു. എല്ലാത്തരം റേഡിയേഷനുകളും മനുഷ്യശരീരത്തിന് ദോഷകരമാണെന്നിരിക്കെ സെല്‍ഫോണ്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പലതരത്തിലാണ് അനുഭവപ്പെടുക.
ചെവിവേദന
ഓര്‍മ്മക്കുറവ്
ഉറക്കമില്ലായ്മ
ലൈംഗികശേഷിക്കുറവ്
തലച്ചോറില്‍ അര്‍ബുദവും ട്യൂമറും
ചര്‍മ്മപ്രശ്നങ്ങള്‍
ശാരിരികക്ഷീണം
മാനസികപിരിമുറുക്കം
അപസ്മാരം, മൈഗ്രേന്‍ എന്നിവയ്ക്ക് സാധ്യതയേറുന്നു
 ചെവിക്കുള്ളിലെ ഫ്ളൂയിഡ് ഉണങ്ങിപ്പോകുന്നു
    സെല്‍ഫോണില്‍ അര മണിക്കൂറോ ഒരു മണിക്കൂറോ സംസാരിക്കുന്നവര്‍ക്കെല്ലാം ചെവി ചൂടാകാറുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കുറേനേരത്തേക്ക് തലയ്ക്ക് അസ്വസ്ഥതയും തോന്നും. ദിവസം ഇരുപതോ മുപ്പതോ തവണ മൊബൈല്‍ അറ്റന്റ് ചെയ്യുന്നവര്‍ക്ക് ഒന്നിലും ഒരു ഏകാഗ്രത കിട്ടാത്ത അവസ്ഥയുമുണ്ട്. ദേഷ്യവും മാനസികപിരിമുറുക്കവും കൂടിയാകുമ്പോള്‍  കുശാലായി. എന്തൊക്കെപ്പറഞ്ഞാലും സെല്‍ഫോണിനെ കൈവിട്ടൊരു കളി വയ്യതാനും. അപ്പോള്‍ വേണ്ടത് സുരക്ഷയുടെ മാര്‍ഗ്ഗങ്ങളാണ്.

 സുരക്ഷയ്ക്ക് എന്തെല്ലാം?

സെല്‍ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    മൊബൈല്‍സെറ്റില്‍നിന്നു വികിരണം ചെയ്യുന്ന വൈദ്യുതകാന്തികകിരണങ്ങളാണ് റേഡിയേഷന്‍. സ്പെസിഫിക് അപ്സോര്‍ബ്ഷന്‍ റേറ്റ് അഥവാ ടഅഞ എന്നാണ് ഈ റേഡിയേഷന്‍ നിരക്കിനു പറയുന്ന പേര്. ചില രാജ്യങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ടഅഞ നിരക്കു തിട്ടപ്പെടുത്തുക. വില്‍പ്പനയ്ക്കെത്തിക്കുന്ന സെല്‍ഫോണുകളുടെ ടഅഞ നിരക്ക് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യയില്‍ യാതൊരു നിബന്ധനകളും ഈ റേഡിയേഷന്‍നിരക്കുകളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
    റേഡിയേഷന്‍ മസ്തിഷ്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഈയിടെ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും വ്യക്തികള്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തില്‍നിന്നാണ് ഇതു തെളിയക്കപ്പെട്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം സ്കാന്‍ചെയ്തുനോക്കിയപ്പോള്‍ വ്യക്തമായ വ്യത്യാസം രേഖപ്പെടുത്തി. ഈ വ്യതിയാനങ്ങളില്‍ അപകടസൂചനയുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഏതുതരം പ്രശ്നങ്ങളാണ് ഉണ്ടാവുക എന്നറിയാന്‍ വീണ്ടും പഠനങ്ങള്‍ വേണ്ടിവരും.    
ഇരട്ട സിംഫോണുകളുടെ ഉപയോഗം കുറയ്ക്കുക.

    ഒരു സെറ്റില്‍ രണ്ടു സിംകാര്‍ഡുകള്‍ ഉള്ള ഫോണുകളാണ് ഡ്യുവല്‍ സിംഫോണുകള്‍. ഇവ ഇരട്ടി റേഡിയേഷനാണ് ശരീരകോശങ്ങളിലേക്കു കടത്തിവിടുന്നത്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ഫോണുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിയുന്നതും ഡ്യുവല്‍സിംഫോണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
റേഡിയേഷന്‍ കുറവുള്ള സെറ്റുകള്‍ വാങ്ങുക

    റേഡിയേഷന്‍ നിരക്ക് 0.6 വരെയുള്ള സെല്‍ഫോണുകള്‍ സുരക്ഷിതമാണ്. അതില്‍ കൂടുതലായാല്‍ പ്രശ്നംതന്നെയാണ്. വ്യാജബാറ്ററികളാണ് റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നത്. അതുകൊണ്ട് ഇത്തരം സെല്‍ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയാണ് വേണ്ടത്
ബ്ളൂടൂത്തുകളും ഹെഡ്സെറ്റും

    റേഡിയേഷന്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന ബ്ളൂടൂത്തുകള്‍ വലിയ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍  സമയം സംസാരിക്കാനുള്ളവര്‍ ഹെഡ്സെറ്റ് ചെവിയില്‍ വച്ചു സംസാരിക്കുന്നതാണ് നല്ലത്.
പോക്കറ്റില്‍ സെല്‍ഫോണ്‍ വയ്ക്കരുത്

    പുരുഷന്‍മാര്‍ പൊതുവെ പാന്റിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സെല്‍ഫോണ്‍ വച്ചുകൊണ്ടുനടക്കുകയാണ് പതിവ്. പാന്റ്സ് പോക്കറ്റില്‍ സെല്‍ സ്ഥിരമായി വച്ചാല്‍ അത് വന്ധ്യതയ്ക്കിടയാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നെഞ്ചിനോടു ചേര്‍ന്നുള്ള ഷര്‍ട്ട് പോക്കറ്റില്‍ വച്ചാലും റേഡിയേഷന്‍ ശരീരത്തിലേക്കു കടക്കുന്നത് കൂടും. അരയിലെ ബെല്‍റ്റില്‍ സെല്‍ഫോണ്‍ ക്ളിപ്പുകൊണ്ട് ഘടിപ്പിക്കുന്നതാണ് സുരക്ഷിതം. കാറോടിക്കുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ ഫോണ്‍ സൂക്ഷിക്കാം. ഓഫീസില്‍ പോകുന്നവര്‍ക്ക് ബാഗില്‍ കരുതുകയും ഓഫീസിലോ വീട്ടിലോ ആവുമ്പോള്‍ മേശപ്പുറത്തുവയ്ക്കുകയും ചെയ്യാം.
സംസാരദൈര്‍ഘ്യം കുറയ്ക്കാം

    മൊബൈല്‍ക്കമ്പനികളുടെ എണ്ണം പെരുകുമ്പോള്‍ സൌജന്യനിരക്കുകളുടെ ഓഫറുകളും വര്‍ദ്ധിക്കുന്നുണ്ട്. വെറുതെ കിട്ടുന്നുവെന്നു കരുതി അതു മുതലാക്കിയാല്‍ സ്വന്തം ആരോഗ്യമാണ് തകരാറിലാവുക എന്ന് ഓര്‍ക്കണം.  സെല്‍ഫോണിലൂടെ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ശീലം വളര്‍ത്തുകയാണ് നല്ലത്.
ഒരു ചെവിയില്‍മാത്രം വയ്ക്കരുത്

    ദീര്‍ഘസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫോണ്‍ ഒരു ചെവിയില്‍ മാത്രം വച്ചുകൊണ്ടിരിക്കരുത്. ഇടയ്ക്ക് മറുചെവിയിലെക്കു ഫോണ്‍ മാറ്റിപ്പിടിക്കണം.
തലയണയ്ക്കടിയില്‍ വയ്ക്കരുത്

    രാത്രി ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയണയ്ക്കടിയില്‍ വയ്ക്കുന്ന ശീലം ഒഴിവാക്കണം
നവജാതശിശുക്കളുടെ സമീപത്തു വയ്ക്കരുത്

    ശിശുക്കളുടെ ശരീരത്തില്‍ റേഡിയേഷന്റെ പ്രത്യാഘാതം വളരെപ്പെട്ടെന്ന് ഏല്‍ക്കുമെന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കിടക്കുന്നിടത്ത് സെല്‍ഫോണ്‍ വയ്ക്കരുത്. കൊച്ചുകുട്ടികളെ സെല്‍ഫോണിലൂടെ സംസാരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭിണികളും സെല്‍ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
നിശ്ശബ്ദമാക്കാം

    നിങ്ങളുടെ ഫോണ്‍ കഴിയുന്നതും നിശ്ശബ്ദമാക്കി വച്ചിരുന്നാല്‍ അനാവശ്യ കോളുകള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്യാവശ്യമുള്ള കോളുകളാണെങ്കില്‍ തിരിച്ചുവിളിക്കാമല്ലോ.
സന്ദേശങ്ങളിലേക്കു മടങ്ങാം

    വിവരങ്ങള്‍ കൈമാറുകയാണ് സെല്‍ഫോണ്‍കൊണ്ടുള്ള മുഖ്യ ആവശ്യം. ഇതിന് സന്ദേശങ്ങളയച്ചാലും മതി. കഴിയുന്നത്ര സന്ദേശമയക്കലിലേക്കു മടങ്ങിയാല്‍ ചെവിയുടെ ഡയഫ്രം ചൂടാക്കേണ്ടിവരില്ല.



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)