Picture
ലണ്ടന്‍: കടുത്ത തലവേദന, മൈഗ്രെയ്ന്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിപ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവര്‍ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നല്‍കിയ ഡോ. മാര്‍ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളില്‍ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാര്‍ക്ക് പറയുന്നു.

കടപ്പാട് മാധ്യമം


 
ഉരുളക്കിഴങ്ങ്‌
ഉരുളക്കിഴങ്ങ് ജ്യൂസ് അള്‍സറിനും നെഞ്ചെരിച്ചിലിനും ഉത്തമമെന്ന് പുതിയ പഠനങ്ങള്‍. അള്‍സര്‍ പെട്ടെന്ന് ഭേദമാവാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയ ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ടത്രെ. മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി ടീം നടത്തിയ പഠനത്തിലാണ് ഉരുളക്കിഴങ്ങിന്‍െറ മേന്‍മ കണ്ടെത്തിയത്.

നെഞ്ചെരിച്ചിലിനും വയറിനുള്ളിലെ അള്‍സറിനും കാരണമാവുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രധാന മോളിക്യൂളുകളാണ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഈ മോളിക്യൂളുകള്‍ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.

എല്ലാവിധ ഉരുളക്കിഴങ്ങുകള്‍ക്കും അള്‍സറും നെഞ്ചെരിച്ചിലും ശമിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.


കടപ്പാട് : മാധ്യമം


 
Picture
മെല്‍ബണ്‍: പ്രമേഹത്തിനെതിരെ ഔഷധമായി വര്‍ത്തിക്കാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇഞ്ചികളില്‍നിന്നെടുത്ത സത്ത് ഉപയോഗിച്ച് സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഇഞ്ചിയുടെ സത്ത് ഉപയോഗിക്കുന്നവരുടെ പേശികള്‍ രക്തത്തില്‍നിന്ന് കൂടുതല്‍ ഗ്ളൂക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമാക്കി. ഇന്‍സുലിന്റെ സഹായമില്ലാതെതന്നെ പേശികള്‍ക്ക് കൂടുതല്‍ ഗ്ളൂക്കോസ് സ്വീകരിക്കാന്‍ ഇഞ്ചി വഴിയൊരുക്കുന്നു. 'പ്ലാന്റ മെഡിക്ക' എന്ന മാസികയാണ് പുതിയ ഗവഷേണഫലം പുറത്തുവിട്ടത്.

കടപ്പാട്‌ : മാധ്യമം ഓണ്‍ലൈന്‍

 
മൊബൈല്‍ ഉപയോഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു മണിക്കൂര്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഒരു മുട്ട പുഴുങ്ങാം.' ഒരു ഓണ്‍ലൈന്‍ മാഗസിനിലെ ലേഖനത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു. സെല്‍ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ലേഖനം. എന്തു പറഞ്ഞിട്ടെന്താ, സെല്‍ഫോണില്ലാതെ ഒരു ജീവിതമുണ്ടോയെന്നാവും അതു വായിച്ച പലരും ചിന്തിച്ചിട്ടുണ്ടാവുക. ലോകത്തെ നമ്മള്‍ കൈക്കുമ്പിളില്‍ ഒതുക്കിയെങ്കില്‍ നമ്മെളെ സെല്‍ഫോണില്‍ ഒതുക്കിയിരിക്കുകയാണ് ലോകം. വായു ശ്വസിക്കാതെ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുംപോലെയായി സെല്‍ഫോണില്ലാതെ ജീവിക്കുന്നതെങ്ങനെയെന്നു ചോദിക്കുന്നതും.
    സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. റേഡിയേഷന്‍ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് ഇതിനോടകം പല വിവരങ്ങളും പുറത്തുവന്നുകഴിഞ്ഞു. എല്ലാത്തരം റേഡിയേഷനുകളും മനുഷ്യശരീരത്തിന് ദോഷകരമാണെന്നിരിക്കെ സെല്‍ഫോണ്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പലതരത്തിലാണ് അനുഭവപ്പെടുക.
ചെവിവേദന
ഓര്‍മ്മക്കുറവ്
ഉറക്കമില്ലായ്മ
ലൈംഗികശേഷിക്കുറവ്
തലച്ചോറില്‍ അര്‍ബുദവും ട്യൂമറും
ചര്‍മ്മപ്രശ്നങ്ങള്‍
ശാരിരികക്ഷീണം
മാനസികപിരിമുറുക്കം
അപസ്മാരം, മൈഗ്രേന്‍ എന്നിവയ്ക്ക് സാധ്യതയേറുന്നു
 ചെവിക്കുള്ളിലെ ഫ്ളൂയിഡ് ഉണങ്ങിപ്പോകുന്നു
    സെല്‍ഫോണില്‍ അര മണിക്കൂറോ ഒരു മണിക്കൂറോ സംസാരിക്കുന്നവര്‍ക്കെല്ലാം ചെവി ചൂടാകാറുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കുറേനേരത്തേക്ക് തലയ്ക്ക് അസ്വസ്ഥതയും തോന്നും. ദിവസം ഇരുപതോ മുപ്പതോ തവണ മൊബൈല്‍ അറ്റന്റ് ചെയ്യുന്നവര്‍ക്ക് ഒന്നിലും ഒരു ഏകാഗ്രത കിട്ടാത്ത അവസ്ഥയുമുണ്ട്. ദേഷ്യവും മാനസികപിരിമുറുക്കവും കൂടിയാകുമ്പോള്‍  കുശാലായി. എന്തൊക്കെപ്പറഞ്ഞാലും സെല്‍ഫോണിനെ കൈവിട്ടൊരു കളി വയ്യതാനും. അപ്പോള്‍ വേണ്ടത് സുരക്ഷയുടെ മാര്‍ഗ്ഗങ്ങളാണ്.

 സുരക്ഷയ്ക്ക് എന്തെല്ലാം?

സെല്‍ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    മൊബൈല്‍സെറ്റില്‍നിന്നു വികിരണം ചെയ്യുന്ന വൈദ്യുതകാന്തികകിരണങ്ങളാണ് റേഡിയേഷന്‍. സ്പെസിഫിക് അപ്സോര്‍ബ്ഷന്‍ റേറ്റ് അഥവാ ടഅഞ എന്നാണ് ഈ റേഡിയേഷന്‍ നിരക്കിനു പറയുന്ന പേര്. ചില രാജ്യങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ടഅഞ നിരക്കു തിട്ടപ്പെടുത്തുക. വില്‍പ്പനയ്ക്കെത്തിക്കുന്ന സെല്‍ഫോണുകളുടെ ടഅഞ നിരക്ക് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യയില്‍ യാതൊരു നിബന്ധനകളും ഈ റേഡിയേഷന്‍നിരക്കുകളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
    റേഡിയേഷന്‍ മസ്തിഷ്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഈയിടെ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും വ്യക്തികള്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തില്‍നിന്നാണ് ഇതു തെളിയക്കപ്പെട്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം സ്കാന്‍ചെയ്തുനോക്കിയപ്പോള്‍ വ്യക്തമായ വ്യത്യാസം രേഖപ്പെടുത്തി. ഈ വ്യതിയാനങ്ങളില്‍ അപകടസൂചനയുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഏതുതരം പ്രശ്നങ്ങളാണ് ഉണ്ടാവുക എന്നറിയാന്‍ വീണ്ടും പഠനങ്ങള്‍ വേണ്ടിവരും.    
ഇരട്ട സിംഫോണുകളുടെ ഉപയോഗം കുറയ്ക്കുക.

    ഒരു സെറ്റില്‍ രണ്ടു സിംകാര്‍ഡുകള്‍ ഉള്ള ഫോണുകളാണ് ഡ്യുവല്‍ സിംഫോണുകള്‍. ഇവ ഇരട്ടി റേഡിയേഷനാണ് ശരീരകോശങ്ങളിലേക്കു കടത്തിവിടുന്നത്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ഫോണുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിയുന്നതും ഡ്യുവല്‍സിംഫോണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
റേഡിയേഷന്‍ കുറവുള്ള സെറ്റുകള്‍ വാങ്ങുക

    റേഡിയേഷന്‍ നിരക്ക് 0.6 വരെയുള്ള സെല്‍ഫോണുകള്‍ സുരക്ഷിതമാണ്. അതില്‍ കൂടുതലായാല്‍ പ്രശ്നംതന്നെയാണ്. വ്യാജബാറ്ററികളാണ് റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നത്. അതുകൊണ്ട് ഇത്തരം സെല്‍ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയാണ് വേണ്ടത്
ബ്ളൂടൂത്തുകളും ഹെഡ്സെറ്റും

    റേഡിയേഷന്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന ബ്ളൂടൂത്തുകള്‍ വലിയ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍  സമയം സംസാരിക്കാനുള്ളവര്‍ ഹെഡ്സെറ്റ് ചെവിയില്‍ വച്ചു സംസാരിക്കുന്നതാണ് നല്ലത്.
പോക്കറ്റില്‍ സെല്‍ഫോണ്‍ വയ്ക്കരുത്

    പുരുഷന്‍മാര്‍ പൊതുവെ പാന്റിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സെല്‍ഫോണ്‍ വച്ചുകൊണ്ടുനടക്കുകയാണ് പതിവ്. പാന്റ്സ് പോക്കറ്റില്‍ സെല്‍ സ്ഥിരമായി വച്ചാല്‍ അത് വന്ധ്യതയ്ക്കിടയാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നെഞ്ചിനോടു ചേര്‍ന്നുള്ള ഷര്‍ട്ട് പോക്കറ്റില്‍ വച്ചാലും റേഡിയേഷന്‍ ശരീരത്തിലേക്കു കടക്കുന്നത് കൂടും. അരയിലെ ബെല്‍റ്റില്‍ സെല്‍ഫോണ്‍ ക്ളിപ്പുകൊണ്ട് ഘടിപ്പിക്കുന്നതാണ് സുരക്ഷിതം. കാറോടിക്കുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ ഫോണ്‍ സൂക്ഷിക്കാം. ഓഫീസില്‍ പോകുന്നവര്‍ക്ക് ബാഗില്‍ കരുതുകയും ഓഫീസിലോ വീട്ടിലോ ആവുമ്പോള്‍ മേശപ്പുറത്തുവയ്ക്കുകയും ചെയ്യാം.
സംസാരദൈര്‍ഘ്യം കുറയ്ക്കാം

    മൊബൈല്‍ക്കമ്പനികളുടെ എണ്ണം പെരുകുമ്പോള്‍ സൌജന്യനിരക്കുകളുടെ ഓഫറുകളും വര്‍ദ്ധിക്കുന്നുണ്ട്. വെറുതെ കിട്ടുന്നുവെന്നു കരുതി അതു മുതലാക്കിയാല്‍ സ്വന്തം ആരോഗ്യമാണ് തകരാറിലാവുക എന്ന് ഓര്‍ക്കണം.  സെല്‍ഫോണിലൂടെ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ശീലം വളര്‍ത്തുകയാണ് നല്ലത്.
ഒരു ചെവിയില്‍മാത്രം വയ്ക്കരുത്

    ദീര്‍ഘസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫോണ്‍ ഒരു ചെവിയില്‍ മാത്രം വച്ചുകൊണ്ടിരിക്കരുത്. ഇടയ്ക്ക് മറുചെവിയിലെക്കു ഫോണ്‍ മാറ്റിപ്പിടിക്കണം.
തലയണയ്ക്കടിയില്‍ വയ്ക്കരുത്

    രാത്രി ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയണയ്ക്കടിയില്‍ വയ്ക്കുന്ന ശീലം ഒഴിവാക്കണം
നവജാതശിശുക്കളുടെ സമീപത്തു വയ്ക്കരുത്

    ശിശുക്കളുടെ ശരീരത്തില്‍ റേഡിയേഷന്റെ പ്രത്യാഘാതം വളരെപ്പെട്ടെന്ന് ഏല്‍ക്കുമെന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കിടക്കുന്നിടത്ത് സെല്‍ഫോണ്‍ വയ്ക്കരുത്. കൊച്ചുകുട്ടികളെ സെല്‍ഫോണിലൂടെ സംസാരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭിണികളും സെല്‍ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
നിശ്ശബ്ദമാക്കാം

    നിങ്ങളുടെ ഫോണ്‍ കഴിയുന്നതും നിശ്ശബ്ദമാക്കി വച്ചിരുന്നാല്‍ അനാവശ്യ കോളുകള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്യാവശ്യമുള്ള കോളുകളാണെങ്കില്‍ തിരിച്ചുവിളിക്കാമല്ലോ.
സന്ദേശങ്ങളിലേക്കു മടങ്ങാം

    വിവരങ്ങള്‍ കൈമാറുകയാണ് സെല്‍ഫോണ്‍കൊണ്ടുള്ള മുഖ്യ ആവശ്യം. ഇതിന് സന്ദേശങ്ങളയച്ചാലും മതി. കഴിയുന്നത്ര സന്ദേശമയക്കലിലേക്കു മടങ്ങിയാല്‍ ചെവിയുടെ ഡയഫ്രം ചൂടാക്കേണ്ടിവരില്ല.


 
Picture
മുരിങ്ങയും ചീരയും നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.

പക്ഷെ ഇന്ന് നമ്മുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.

എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.

വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.

പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.

ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്.

മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം.


കടപ്പാട്: മാധ്യമം


 
DR.V.Jayaram
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.


സ്ഥിരമായി മീന്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷിക്കാം എന്തെന്നാല്‍ ഇവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകുവാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസ്സിയെഷന്‍ കഴിഞ്ഞ രണ്ട് ദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്റെ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.

ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍
കൊഴുപ്പെന്നു കേള്‍ക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂട്ടി ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു വില്ലന്റെ രൂപമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാല്‍ എല്ലാത്തരം കൊഴുപ്പുകളും ആപകടകാരികളല്ല. ചില പ്രത്യേകതരം കടല്‍ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പായ ഒമേഗ-3- കൊഴുപ്പമ്ളങ്ങള്‍ ഇത്തരത്തില്‍ പെടുന്ന അപകടകാരിയല്ലാത്ത കൊഴുപ്പാണ്. ഈ നല്ല കൊഴുപ്പമ്ളത്തിന് ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, അര്‍ബുദ്ദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള അത്ഭുതകരമായ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എക്സിമോ വര്‍ഗ്ഗക്കാരില്‍ ഹൃദ്രോഗം കുറവ്
മംഗോളിയന്‍ വംശജരായ എക്സിമോ വര്‍ഗ്ഗക്കാരില്‍ ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അപൂര്‍വ്വമാണ്. ഇതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഏറെക്കാലം ദുരൂഹമായിരുന്നു. ധാരാളം മീന്‍ ഉപയോഗിക്കുന്ന അവരില്‍ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകമാവാം ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതെന്ന ദിശയിലുള്ള ഗവേഷണങ്ങളാണ് ഈ നല്ല കൊഴുപ്പമ്ളങ്ങളുടെ ഔഷധഗുണങ്ങള്‍ കണ്ടുപിടിക്കാന്‍ വഴിതെളിയിച്ചത്.

കടല്‍മത്സ്യങ്ങള്‍ ഒമേഗ-3 കൊഴുപ്പമ്ളങ്ങളുടെ കലവറ
കേരളത്തിലെ കടല്‍തീരങ്ങളില്‍ സുഖമായി ലഭിക്കുന്ന മത്തി, അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം ഔമേഗ-3- കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പ് ഹൃദ്രോഗമുണ്ടാക്കുന്ന ചീത്തകൊഴുപ്പായ ട്രൈഗ്ളിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും ഹൃദയരക്ത ധമനികളില്‍ രക്തം കട്ട പിടിക്കാതെ സഹായിച്ചും, ഹൃദയാഘാതമുണ്ടാക്കാതെ സംരക്ഷിക്കുന്നു. ഹൃദയസ്തംഭനം മുലമുണ്ടാകുന്ന ഓര്‍ക്കാപ്പുറത്തെ കുഴഞ്ഞുവീണുള്ള മരണം തടയുവാനുള്ള ഒരത്ഭുതസിദ്ധിയും ഈ കൊഴുപ്പമ്ളത്തിനുണ്ടത്ര.

മീന്‍ കറിവെച്ച് കഴിക്കാം.
കേരളീയരുടെ മീന്‍ വിഭവങ്ങള്‍ കൂടുതലും എണ്ണയില്‍ വറുത്തതും പൊരിച്ചതുമാണ്. വറുക്കാനുപയോഗിക്കുന്ന എണ്ണകള്‍ കൊളസ്ട്രോള്‍ കൂട്ടും. കൂടാതെ വറുത്ത മീനില്‍ നിന്നും ഒമേഗ-3 കൊഴുപ്പമ്ളങ്ങളുടെ പൂര്‍ണ്ണതോതിലുള്ള ഗുണങ്ങള്‍ ലഭിക്കുകയുമില്ല. അതിനാല്‍ മീന്‍ കറിവെച്ച് കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. ചെമ്മീന്‍, ഞണ്ട്, കണവ എന്നീ മീനുകളില്‍ കൊളസ്ട്രോള്‍ കൂടിതലുള്ളതിനാല്‍ ഹൃദ്രോഗിള്‍ക ഇവ ഒഴിവാക്കണം..

മീനുപയോഗിക്കാത്തവര്‍ക്ക് ഗുളികകള്‍
മീനുപയോഗിക്കാത്ത സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ വിഷമിക്കേണ്ട മത്സ്യത്തിനു പകരം ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ ഗുളികകള്‍ സേവിച്ച് നിങ്ങല്‍ക്കും ഹൃദ്രോഗത്തെ പ്രതിരോധിക്കാം.


അവലംബം: മാതൃഭൂമി
 
 
Picture
ഒരു പ്രമേഹരോഗിയും ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പ്രമേഹരോഗിയാവുന്നതല്ല. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് മുതല്‍ പലപല ഘട്ടങ്ങളിലൂടെ ഒരു പൂര്‍ണപ്രമേഹരോഗിയായിത്തീരുന്നു. ഈ സ്റ്റെപ്പുകളിലെല്ലാം നമുക്ക് ബുദ്ധിപൂര്‍വ്വം ഇടപെടുകയും പ്രമേഹത്തിന്റെ വരവിനെ തടുക്കുകയും ചെയ്യാം.

പ്രമേഹം വരാതിരിക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ഇന്നു വ്യാപകമായി നിലവിലുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ ഉദ്ദേശിച്ച രീതിയില്‍ ഗുണം ചെയ്യുന്നില്ല. നിലവിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിവരുന്ന പണച്ചെലവ് കണക്കാക്കുമ്പോള്‍ അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശാസ്ത്രീയവും ശ്രദ്ധാപൂര്‍വവുമായ പുതിയ പഠനങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ആദ്യമായി വേണ്ടത് ഒരാള്‍ക്ക് പ്രമേഹം ഉണ്ടോ എന്ന് ലളിതമായ മാര്‍ഗത്തിലൂടെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റുന്ന, വ്യാപകമായി ഉപയോഗിക്കാന്‍ പറ്റുന്ന, കണിശമായ റിസള്‍ട്ട് തരുന്ന ഒരു ടെസ്റ്റാണ്. (പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്)


പാരമ്പര്യരോഗമായ പ്രമേഹം വരാതെ നോക്കിയോ ചികിത്സിച്ചു മാറ്റിയോ പ്രമേഹമില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ പാരമ്പര്യഘടക ത്തിന്റെ ശക്തി കുറയില്ലേ? അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള സാധ്യത കുറയില്ലേ? കഴിഞ്ഞ ഏകദേശം 50 കൊല്ല

ങ്ങള്‍ക്കിടയിലാണല്ലോ ലോകമെങ്ങും പ്രമേഹം പെട്ടെന്ന് കൂടുതലായത്. പാരമ്പര്യഘടകത്തെ പെട്ടെന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുമോ? ഉണ്ടായിരുന്ന പാരമ്പര്യഘടകത്തിന് പുറമെ അനുകൂലമായ സാഹചര്യംകൂടി ഉണ്ടായപ്പോള്‍ പ്രമേഹരോഗം പ്രത്യക്ഷപ്പെട്ടു. മിക്ക രാജ്യങ്ങളിലും പ്രമേഹരോഗികളുടെ ആരോഗ്യപരിപാലനത്തിനു വിനിയോഗിക്കുന്ന മൊത്തം ചെലവിന്റെ 60 ശതമാനത്തോളം പ്രമേഹത്തില്‍ സങ്കീര്‍ണതകള്‍ പ്രത്യക്ഷപ്പെട്ടവര്‍ക്കുവേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌ക്രീനിങ് (ടരൃലലിശിഴ) നടത്തി തുടക്കത്തിലേ പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും കാഠിന്യവും കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോള്‍ പ്രമേഹരോഗിക്ക് പ്രത്യേകിച്ചും സമൂഹത്തിന് പൊതുവേയും ദീര്‍ഘകാലപ്രയോജനം ലഭിക്കും.

പ്രഥമ പ്രതിരോധം (Primary Prevention)

പ്രതിരോധിക്കുകയോ തുടക്കത്തില്‍ത്തന്നെ കണ്ടെത്തി പെട്ടെന്ന് ശരിയായ രീതിയില്‍ ചികിത്സിച്ച് കെടുതികള്‍ വരുത്താതെ നോക്കുകയോ പൂര്‍ണമായി മാറ്റുകയോ ചെയ്താല്‍ കിട്ടുന്ന നേട്ടം പ്രമേഹത്തെപ്പോലെ മറ്റൊരു രോഗത്തിനുമില്ല.

രോഗാവസ്ഥയും അകാലത്തിലുള്ള മരണവും ചികിത്സിക്കാനാവശ്യമായ ചെലവുകളും രാജ്യങ്ങളുടെമേല്‍ കെട്ടിവെക്കുന്ന ദുര്‍വഹമായ സാമൂഹികസാമ്പത്തിക ഭാരവും കണക്കിലെടുത്താല്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രാഥമികപ്രതിരോധം രാഷ്ട്രത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യം ആകേണ്ടതാണ്.


രോഗസാധ്യതയുള്ള വ്യക്തികളില്‍ രോഗം പ്രതിരോധിക്കുക എന്നതാണ് നിലവിലുള്ള രീതി. അത്തരക്കാരുടെ ജീവിതശൈലിയിലും ചുറ്റുപാടുകളിലും മാറ്റം വരുത്തി ആപല്‍ഘടകങ്ങളെ (risk factors) ഒഴിവാക്കുക എന്നതാണ് ഇതിന് അവലംബിക്കുന്ന മാര്‍ഗം. ഇതില്‍ മരുന്ന് അത്യാവശ്യമെങ്കില്‍ ലഘുവായ തരത്തില്‍ ഉള്‍പ്പെടുത്തേണ്ടതായി വരാം.


ധനികരാഷ്ട്രങ്ങളില്‍പ്പോലും ടൈപ്പ് ഒന്ന് പ്രമേഹരോഗികള്‍ക്കുള്ള ആപല്‍ഘടകങ്ങള്‍ കണ്ടുപിടിക്കുന്നതിന്റെ തോത് നന്നേ കുറവാണ്. ഇത്തരം പ്രമേഹത്തിന്റെ ജനിതകവും ഇമ്യൂണോളജിയും അടിസ്ഥാനമാക്കിയിട്ടുള്ള അടയാളങ്ങളെ കണ്ടുപിടിക്കുന്നത് വളരെയധികം ചെലവു കൂടിയ കാര്യമാണ്. നമ്മുടേതുമാതിരിയുള്ള ഒരു വികസ്വരരാഷ്ട്രത്തിന് അത്തരം പരിപാടിയെക്കുറിച്ച് സ്വപ്നം കാണുകപോലും അസാധ്യമാണ്. മാത്രവുമല്ല, അത് കുട്ടിയിലും രക്ഷിതാക്കളിലും ഒരേപോലെ ആശങ്ക വളര്‍ത്താന്‍ ഇടവരുത്തുകയും ചെയ്യും.

സംശയാതീതമായി തെളിയിച്ചിട്ടില്ലെങ്കിലും ടൈപ്പ് ഒന്ന് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതിനകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

അതിലൊന്ന്, പശുവിന്‍പാലിലടങ്ങിയ പ്രോട്ടീന്‍ ജനിച്ച അന്നുമുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് കൊടുക്കാതിരുന്നാല്‍ കുട്ടികളില്‍ ടൈപ്പ് ഒന്ന് പ്രമേഹം വരാനുള്ള സാധ്യത കുറയും എന്നതാണ്. പാല്‍പ്പൊടികളുടെയും ബേബിഫുഡ്ഡുകളുടെയും വിപുലമായ ഉപയോഗം ഈ പ്രമേഹത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ടായിരിക്കാം. അതുകൊണ്ടാവണം പടിഞ്ഞാറന്‍രാജ്യങ്ങളില്‍ ഇത്തരം പ്രമേഹം അവികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്.


ഇന്‍സുലിന്റെ നിര്‍വീര്യാവസ്ഥ ഇംപയേര്‍ഡ് ഗ്ലൂക്കോസ് ടോളറന്‍സ് എന്ന ഘട്ടത്തിലൂടെ കടന്ന് യഥാര്‍ഥ ടൈപ്പ് രണ്ട് പ്രമേഹമായി മാറുന്നു. ഇതു വിരല്‍ചൂണ്ടുന്നത് ടൈപ്പ് രണ്ട് പ്രമേഹരോഗികള്‍ക്ക് പലവിധത്തിലുള്ള ആപല്‍ഘടകങ്ങള്‍ (risk factors) നിലനില്ക്കുന്നുവെന്നും ഈ രോഗം വരാന്‍ സാധ്യതയുള്ളവരെ കാലേക്കൂട്ടി കണ്ടുപിടിക്കാന്‍ മാര്‍ഗങ്ങളുണ്ട് എന്നുമുള്ള യാഥാര്‍ഥ്യത്തിലേക്കാണ്. ടൈപ്പ് രണ്ട് പ്രമേഹത്തിലേക്കുള്ള മാറ്റത്തിന് ജനിതകസാധ്യതയും ചുറ്റുപാടുകളുടെ സമ്മര്‍ദവും വഴിതെളിയിക്കുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനു കാരണമായ പ്രത്യേക ജനിതകഘടകമോ ജനിതകസങ്കലനമോ ഇതുവരെ വ്യക്തമായി കണ്ടുപിടിച്ചിട്ടില്ല.


പ്രാഥമിക പ്രതിരോധത്തിന് സാമാന്യമായി രണ്ടു മാര്‍ഗങ്ങളുണ്ട്. ജനങ്ങളെ പൊതുവേയും രോഗം വരാന്‍ സാധ്യത കൂടുതലുള്ളവരെ പ്രത്യേകിച്ചും പഠനവിധേയരാക്കുക. ജനങ്ങളെ പൊതുവേ രക്ത പരിശോധനയ്ക്ക് വിധേയമാക്കി ഇതു നേടുക സാധ്യമല്ല. കാരണം അതിനു വേണ്ടിവരുന്ന പണവും സമയവും സന്നാഹങ്ങളും ലഭ്യമല്ല. ഇന്ന് നടത്തപ്പെടുന്ന പ്രമേഹരോഗനിര്‍ണയ ക്യാമ്പുകള്‍ വഴി ഈ ഗൗരവമേറിയ പ്രശ്‌നത്തിന്റെ അടുത്തുപോലും എത്താന്‍ നമുക്ക് സാധിക്കുകയില്ല. നേരേമറിച്ച്, ഈ പുസ്തകത്തില്‍ പറഞ്ഞ പുതിയ മൂത്ര പരിശോധനാമാര്‍ഗം സ്വീകരിച്ചാല്‍ രക്തപരിശോധനയിലൂടെ 100 പേരെ ടെസ്റ്റു ചെയ്യുന്ന അതേ സംവിധാനംകൊണ്ട് പതിനായിരം പേരെ ടെസ്റ്റു ചെയ്യാന്‍ കഴിയും. രോഗിയുടെയും പൊതുജനങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. രോഗം വരാന്‍ സാധ്യതയുള്ളവര്‍ ചുവടെ പറയുന്നവരാണ്.

1. പ്രമേഹരോഗ കുടുംബപാരമ്പര്യമുള്ളവര്‍ - രക്തബന്ധമുള്ളവരില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവര്‍പോലും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
2. ഇന്‍പെയേര്‍ഡ് ഗ്ലൂക്കോസ് ടോളറന്‍സും ഇന്‍പെയേര്‍ഡ് ഫാസ്റ്റിങ് ഗ്ലൂക്കോസും ഉള്ളവര്‍.
3. പൊണ്ണത്തടിയന്മാരും തീരെ അധ്വാനമോ വ്യായാമമോ ചെയ്യാത്തവരും.
4. ഗര്‍ഭകാലത്ത് പ്രമേഹം വന്നവര്‍, അധിക തൂക്കം (4 കി.ഗ്രാം) ഉള്ള കുട്ടിയെ പ്രസവിച്ചവര്‍.
5. അമിത മാനസികസംഘര്‍ഷമുള്ളവര്‍. എ-ടൈപ്പ് പേഴ്‌സണാലിറ്റി ഉള്ളവര്‍.
6. മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി രക്തത്തില്‍ എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറവുള്ളവര്‍ - ട്രൈഗ്ലിസറൈഡ് കൂടുതല്‍ ഉള്ളവര്‍ - അമിത രക്തസമ്മര്‍ദമുള്ളവര്‍ - ടോട്ടല്‍ കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ - കൊറോണറി ഹൃദ്രോഗമുള്ളവര്‍.
7. ഇന്‍സുലിന്‍ റസിസ്റ്റന്‍സിന്റെ ലക്ഷണമായ എക്കാന്‍തോസിസ് നൈഗ്രികാന്‍സ് തുടങ്ങിയവയുള്ളവര്‍.
8. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ഉള്ള സ്ത്രീകള്‍.
9. കഴുത്തിന്റെ പുറകുവശത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയവര്‍.
10. ദീര്‍ഘകാലമായി ലക്ഷണങ്ങളിലാത്ത പ്രമേഹരോഗത്തിന്റെ ലക്ഷണമായ തൊലിയിലുണ്ടാകുന്ന നെക്രോബയോസിസ് ലൈപോയ്ഡിക ഡൈബറ്റികോറം ഉള്ളവര്‍.
11. ചില രാജ്യങ്ങളിലുള്ള ചില പ്രത്യേക ജനവിഭാഗങ്ങള്‍. ഉദാഹരണം പൈമ ഇന്ത്യക്കാര്‍, ലാറ്റിനമേരിക്കക്കാര്‍ തുടങ്ങിയവര്‍.
12. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നവര്‍, അകാലത്തില്‍ ഷണ്ഡത്വം ബാധിച്ചവര്‍, ആന്‍ക്‌സൈറ്റി ഡിപ്രഷന്‍ ഉള്ളവര്‍, ക്ഷിപ്രകോപികള്‍.
13. തുടര്‍ച്ചയായി ഗര്‍ഭം അലസുന്നവര്‍
14. ഇടക്കിടെ അണുബാധയുണ്ടാകുന്നവര്‍
15. 40 വയസ്സിന് മേലെ പ്രായമുള്ളവര്‍

രോഗം വരാതിരിക്കാന്‍ വേണ്ടിയുള്ള ചില നടപടികള്‍ ഫലപ്രദമായിരുന്നുവെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങളായിരുന്നു ഇതിനാധാരം. തൂക്കം കുറയ്ക്കാന്‍വേണ്ടി കൂടുതലായി ശാരീരികവ്യായാമം ചെയ്യുകയായിരുന്നു ഇതിനു സ്വീകരിച്ച മാര്‍ഗം. എന്നാല്‍, ചില സമൂഹങ്ങളില്‍, പ്രത്യേകിച്ച് മുതലാളിത്തരാഷ്ട്രങ്ങളില്‍ ജനങ്ങള്‍ അതുവരെ ശീലിച്ചുപോന്ന ജീവിതരീതിയില്‍ മാറ്റംവരുത്തല്‍ അപ്രായോഗികമാണെന്നാണ് തെളിഞ്ഞത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതു സാധ്യമാണെന്നാണ് എന്റെ പഠനം തെളിയിച്ചത്. ശരീരഘടനയില്‍ (body composition) മാറ്റംവരുത്തിയിട്ടാണ് ഇത് സാധിച്ചെടുത്തത്. മാത്രവുമല്ല, ശരീരത്തിന്റെ തൂക്കം വര്‍ധിപ്പിച്ചും മരുന്നുപ്രയോഗം കുറച്ചും തീരെ ഇല്ലാതാക്കിയും പ്രമേഹത്തെ കീഴടക്കാമെന്ന എന്റേതുപോലുള്ള ഒരു പഠനവും ലോകത്തില്‍ ഒരിടത്തും ഇന്നേവരെ ഉണ്ടായിട്ടില്ല. പ്രമേഹരോഗത്തെ പ്രതിരോധിക്കുവാനുള്ള എന്റെ ഈ നിര്‍ദേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സ ആവശ്യമായിവരുന്ന രക്തക്കുഴല്‍രോഗമായ അതിരോസ്‌ക്ലീറോസിസ്, കോറൊണറി ഹൃദ്രോഗം തുടങ്ങിയവയുടേതിനു തുല്യമാണ്. എന്നാല്‍ തൂക്കം കുറയ്ക്കുന്നതിന് വിപരീതമായി ചിലരില്‍ തൂക്കം വര്‍ധിപ്പിച്ചുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിക്കുക എന്നതായിരുന്നു ഞാന്‍ സ്വീകരിച്ച മാര്‍ഗം. പക്ഷേ, തൂക്കം വര്‍ധിപ്പിച്ചത് ശരീരത്തിലെ പ്രോട്ടീന്‍സ്രോതസ്സായ മാംസപേശികളെ പുഷ്ടിപ്പെടുത്തിക്കൊണ്ടായിരുന്നു. ഒപ്പംതന്നെ കൊഴുപ്പ് ഘടകത്തെ കുറച്ചുകൊണ്ട് വരികയും ചെയ്തു. 50 ശതമാനം രോഗികളില്‍ മരുന്നുകള്‍ നിശ്ശേഷം ഉപേക്ഷിച്ചിട്ടുപോലും രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ അളവില്‍ നിലനിര്‍ത്താന്‍ എളുപ്പം കഴിഞ്ഞു. ഇതുതന്നെയാണ് രോഗപ്രതിരോധത്തിനും ഏറ്റവും ഉചിതമായ മാര്‍ഗം.


സ്‌ക്രീന്‍ചെയ്ത് കാലേക്കൂട്ടി രോഗം കണ്ടുപിടിക്കലും അതിന്റെ മുന്നേറ്റം ഇല്ലായ്മ ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കലുമാണ് സെക്കന്‍ഡറി പ്രതിരോധംകൊണ്ടുദ്ദേശിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കല്‍ ഒരു പ്രധാന ഘടകം തന്നെയാണ്. ഡയബറ്റസ് കണ്‍ട്രോള്‍ ആന്‍ഡ് കോംപ്ലിക്കേഷന്‍സ് ട്രയല്‍ (DCCT) പ്രകാരം പ്രമേഹരോഗിയുടെ ഗ്ലൂക്കോസ് നില നല്ലപോലെ പിടിച്ചുനിര്‍ത്തിയാലുള്ള ഗുണം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഹിമോഗ്ലോബിന്‍ എ1 സി ഒന്‍പതില്‍നിന്ന് ഏഴു ശതമാനത്തിലേക്കു കുറച്ചാല്‍ പ്രമേഹത്തിന്റെ റെട്ടിനോപതി, നെഫ്രോപതി, ന്യൂറോപതി തുടങ്ങിയ എല്ലാവിധ സങ്കീര്‍ണതകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആ പഠനം തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നു. ഈ പഠനത്തിന്റെ ഫലം കുറച്ചുകാലമേ നിലനില്ക്കുകയുള്ളൂ. കാരണം, ആ പഠനം കഴിയുമ്പോഴേക്കും മിക്കവരും വീണ്ടും വീണ്ടുമുള്ള ഹൈപോഗ്ലൈസീമിയ കാരണം പൊണ്ണത്തടിയന്മാരായി മാറിയിട്ടുണ്ടാവുമല്ലോ. പൊണ്ണത്തടി കൂടുന്നതിനനുസരിച്ച് ഇന്‍സുലിന്റെ ആവശ്യകത കൂടുമെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അത്യാവശ്യത്തിനുപോലും ഇന്‍സുലിന്‍ വാങ്ങി ഉപയോഗിക്കാനുള്ള സാമ്പത്തികശേഷിയില്ല. അപ്പോള്‍ പിന്നെ ചികിത്സ കാരണം കൂടുതല്‍ ഇന്‍സുലിന്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ ഫലം എന്തായിരിക്കും? ചികിത്സാച്ചെലവ് കൂടുമ്പോള്‍ തുടര്‍ച്ചയായി ചികിത്സചെയ്യാന്‍ സാധ്യമാകാതെ വരും. ഇന്‍സുലിന്‍ ഇടയ്ക്കിടെ എടുക്കുമ്പോള്‍ പ്രമേഹത്തിന്റെ കെടുതികള്‍ വര്‍ധിക്കുകയും ചെയ്യും.


ഈ പഠനത്തിന്റെ മറ്റൊരു ദൂഷ്യഫലം ഇതില്‍ പങ്കെടുത്തവരില്‍ ഗുരുതരമായ ഹൈപോഗ്ലൈസീമിയ രണ്ടുമൂന്നിരട്ടി വര്‍ധിച്ചു എന്നതാണ്.അടിക്കടി ആശുപത്രിപ്രവേശനവും കൂടി. ഇതിനു വേണ്ടിവരുന്ന ധനനഷ്ടം താങ്ങാനുള്ള കഴിവ് നമ്മുടെ പ്രമേഹരോഗികള്‍ക്കില്ല. അതുകൊണ്ട് എത്രതന്നെ ഗുണം ലഭിച്ചാലും ഈ ചികിത്സ നമ്മുടെ രാജ്യത്തിന് അനുയോജ്യമല്ല. യു.കെ.പി.ഡി.എസ്. (UKPDS), കുമ്മോട്ടോ (ഗഡങങഛഠഠഛ) തുടങ്ങിയ പഠനങ്ങളും ഏകദേശം ഇതേപോലെത്തന്നെയാണ്.


ഭക്ഷണത്തിലുള്ള ചെറിയ മാറ്റങ്ങളും വ്യായാമവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എന്റെ പാത സ്വീകരിച്ച് പ്രമേഹം നിയന്ത്രിച്ചാല്‍ ശരീരത്തിന്റെ ഘടനയില്‍ മാറ്റംവരുത്തി രോഗത്തെ നല്ലപോലെ നിയന്ത്രിക്കാന്‍ കഴിയും. ഹൈപോഗ്ലൈസീമിയയോ പൊണ്ണത്തടിയോ വരുന്നില്ല. ഗുളികകളുടെയും ഇന്‍സുലിന്റെയും അളവ് പല രോഗികളിലും കുറച്ചുകൊണ്ടുവരാനും എന്നന്നേക്കുമായി നിര്‍ത്താനും സാധിക്കുന്നു.

ഇതിനെല്ലാംപുറമെ പ്രമേഹത്തോടനുബന്ധിച്ചുള്ള കൊളസ്‌ട്രോള്‍ വര്‍ധന(Hyper lipidemia)യ്ക്കും ചെറിയ തോതിലുള്ള ബ്ലഡ് പ്രഷറിനുമുള്ള ചികിത്സയും അതുതന്നെയാണ്. ഇതുകാരണം പ്രമേഹരോഗികളില്‍ കാണുന്ന വര്‍ധിച്ച ഹൃദ്രോഗനിരക്ക് കുറയുന്നു.

പ്രമേഹരോഗികളുടെ സങ്കീര്‍ണതകള്‍ കുറയ്ക്കുക മാത്രമല്ല, അവരുടെ പുനരധിവാസം കൂടിയാണിത്. പ്രഷറും പ്രമേഹവുമുള്ള രോഗികളില്‍ പ്രമേഹം നിയന്ത്രിക്കുന്നതോടൊപ്പം പ്രഷറും നിയന്ത്രണവിധേയമായാല്‍ നെഫ്രോപതി വരാനുള്ള സാധ്യത വളരെ കുറയുന്നു. ഗുളികരൂപത്തില്‍ കിട്ടുന്ന എ.സി.ഇ.ഇന്‍ഹിബിറ്ററുകള്‍ക്കും ബ്ലോക്കറുകള്‍ക്കും വൃക്ക സംരക്ഷണത്തിനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കിഡ്‌നി ഫെയ്‌ലിയറിന്റെ ആദ്യ ലക്ഷണമായ മൈക്രോ ആല്‍ബുമിനൂറിയയുടെ ആവിര്‍ഭാവം തടയുകയോ തുടങ്ങാനുള്ള കാലദൈര്‍ഘ്യം കൂട്ടുകയോ ചെയ്യും. ചിലര്‍ക്കല്ലാം അതു മാറ്റുന്നുമുണ്ട്. ചെലവാക്കുന്ന പണത്തിന് ഗുണം ലഭിക്കുന്നുണ്ടെന്നാണിത് കാണിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകഴിച്ച് അവ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ കൊറോണറി ഹൃദ്രോഗനിരക്ക് കുറയുകയും, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ഗ്രാഫ്റ്റിങ്ങും ഒരളവോളം കുറയ്ക്കാന്‍ കഴിയുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ആളുകളില്‍ ഭക്ഷണവും വ്യായാമവുമുപയോഗിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ആത്മാര്‍ഥമായ ശ്രമം മൂന്ന്-ആറ് മാസമെങ്കിലും ചെയ്തശേഷമേ മരുന്നു തുടങ്ങേണ്ടതായിട്ടുള്ളൂ. ഈ പുസ്തകത്തില്‍ പറഞ്ഞ പാത സ്വീകരിച്ചവരില്‍ പലര്‍ക്കും ഗുളിക കഴിക്കാതെതന്നെ കൊളസ്‌ട്രോള്‍ നോര്‍മലായി കണ്ടിട്ടുണ്ട്.


ഈ പ്രതിരോധനടപടികള്‍ സാമ്പത്തികമായി വലിയ നേട്ടംതന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, ഈ പരിപാടികള്‍ അതാത് നാടുകളിലെ ജനങ്ങള്‍ക്കു യോജിച്ചതായിരിക്കണം. ആ രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ചിട്ടകളെ വിലയിരുത്തിക്കൊണ്ടുള്ളതാകണം.


എന്തുവിലകൊടുത്തും നേടേണ്ട ഒരു ലക്ഷ്യമാണ് പ്രമേഹത്തിന്റെ പ്രതിരോധവും നിര്‍മാര്‍ജനവും. അതിന് നാം എന്തെല്ലാം ചെയ്യേണ്ടിയിരിക്കുന്നു?


അനുഭവങ്ങളുടെയും പരീക്ഷണനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കു പറയാന്‍കഴിയും. ടൈപ്പ്-രണ്ട് പ്രമേഹം ഒരു പാരമ്പര്യരോഗമാണെന്ന്. പക്ഷേ പാരമ്പര്യഘടകത്തോടൊപ്പം പാരിസ്ഥിതികമായ ഘടകങ്ങള്‍കൂടി ഒത്തുചേരുമ്പോഴാണ് മിക്കപ്പോഴും പ്രമേഹം പ്രത്യക്ഷപ്പെടുന്നത്.


പൊണ്ണത്തടി, മാനസികസംഘര്‍ഷങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള നിലപാടുകള്‍ സ്വീകരിച്ചാല്‍ പ്രമേഹത്തിന്റെ വരവിനെ നീട്ടിവെക്കാനോ ചിലപ്പോള്‍ തടയാനോ സാധിക്കും. മകനു പ്രമേഹം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരിക്കാം അച്ഛനു പ്രമേഹം വരുന്നത്. ഇതു മനസ്സില്‍വെച്ച് ചുവടെ പറയുന്ന ഉപദേശങ്ങള്‍ നല്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. വായനക്കാര്‍ക്ക് തമാശയാണെന്നോ ക്രൂരമാണെന്നോ ഒക്കെ തോന്നാമെങ്കിലും.


1. ഒരു പ്രമേഹരോഗി മറ്റൊരു പ്രമേഹരോഗിയെ (കഴിയുവതും) കല്യാണം കഴിക്കരുത്.


2. പ്രമേഹമുള്ള പുരുഷനോ സ്ത്രീയോ കഴിവതും പ്രമേഹമുള്ള കുടുംബങ്ങളില്‍നിന്ന് വിവാഹം ഒഴിവാക്കാന്‍ ശ്രമിക്കണം.


3. മേല്പറഞ്ഞ ഏതെങ്കിലുമൊന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനങ്ങള്‍ രണ്ടില്‍ പരിമിതപ്പെടുത്തുന്നത് നന്ന്. മാത്രവുമല്ല, ആ കുട്ടികള്‍ക്ക് ബാല്യത്തിലുണ്ടാകുന്ന പൊണ്ണത്തടി തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. മുതിര്‍ന്നുവരുമ്പോഴും അവര്‍ക്ക് അമിത തൂക്കം പാടില്ല. പ്രമേഹകുടുംബത്തില്‍ ജനിച്ച ഈ കുട്ടികള്‍ വലുതാകുമ്പോള്‍ പ്രമേഹമില്ലാത്ത കുടുംബത്തില്‍നിന്ന് കല്യാണം കഴിച്ചാല്‍ നന്ന്. ഇത്തരം ആളുകള്‍ പാന്‍ക്രിയാസിനെ വിഷപ്പെടുത്തുന്ന പുകയില, പുകവലി, മദ്യപാനം, പ്രമേഹജന്യമായ മരുന്നുകളുടെ ഉപയോഗം എന്നിവ വര്‍ജിക്കണം. ഇവര്‍ കുട്ടികളായിരിക്കുമ്പോള്‍ മാനസിക സംഘര്‍ഷങ്ങളില്ലാത്ത ഒരു ബാല്യം അവര്‍ക്ക് നല്‌കേണ്ടതാണ്. അത് അവരുടെ രോഗപ്രതിരോധശക്തി കൂടുതലാവാന്‍ സഹായിക്കും. തന്മൂലം കുട്ടികളിലുണ്ടാവുന്ന പ്രമേഹമുണ്ടാകാന്‍ സഹായകമായിത്തീരുന്ന വൈറസ് പനികളെ ചെറുക്കാന്‍ കഴിയുകയും ചെയ്യുന്നു.


4. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ അമ്മയ്ക്ക് ആവശ്യമുള്ളത്ര പോഷകമൂല്യങ്ങളടങ്ങിയ സമീകൃതാഹാരം നിര്‍ദേശിക്കപ്പെട്ട അളവില്‍ നല്കണം. ഗര്‍ഭകാലഘട്ടത്തിലുണ്ടാവുന്ന മാല്‍നൂട്രീഷന്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കാരണം അങ്ങനെ ജനിക്കുന്ന കുട്ടികള്‍ വലുതാവുമ്പോള്‍ പ്രമേഹരോഗികളായി മാറാറുണ്ട്. കാരണം വ്യക്തമല്ല. എങ്കിലും ഗര്‍ഭാശയത്തിലാ ണല്ലോ അവയവ രൂപീകരണം (ഛൃഴമിീ ഴലിലശെ)െ നടക്കുന്നത്. ആവശ്യമുള്ള പ്രോട്ടീനും മറ്റു പദാര്‍ഥങ്ങളും ലഭ്യമാക്കിയില്ലെ ങ്കില്‍ കുട്ടിയുടെ പാന്‍ക്രിയാസിലെ കോശങ്ങളുടെ എണ്ണംതന്നെ കുറയുന്നുണ്ടാവാം. വളര്‍ച്ച മുരടിക്കുന്നുമുണ്ടാകാം. ഗര്‍ഭിണികളായ സ്ത്രീകളെ മാനസികമായി ക്രൂരമായി പീഡിപ്പിക്കല്‍ അവരുടെ കുട്ടികളില്‍ ഭാവിയില്‍ പ്രമേഹം വരാന്‍ സാധ്യത വര്‍ധിപ്പിക്കാം.


5. അധികഭക്ഷണം ഒഴിവാക്കുക. അന്നന്ന് കഴിക്കുന്ന ആഹാരത്തിനനുസരിച്ചുള്ള ജോലിയോ വ്യായാമമോ ചെയ്യുക. പൊണ്ണത്തടി വരാതിരിക്കാന്‍ വേണ്ടിയാണിത്. വ്യക്തിയുടെ ഉയരത്തിന് വിധിച്ചിട്ടുള്ള തൂക്കമോ, കഴിയുമെങ്കില്‍ രണ്ടു കി.ഗ്രാം കുറവോ നിലനിര്‍ത്തുക. അതേസമയം പൊക്കിള്‍ ലവലിലുള്ള ഉദരചുറ്റളവ്, മുലക്കണ്ണ് ലെവലിലുള്ള നെഞ്ചിന്റെ ചുറ്റളവിനേക്കാള്‍ തീര്‍ച്ചയായും കഴിയുന്നത്ര കുറയ്ക്കുകയും വേണം.


6. സമീകൃതാഹാരം കഴിക്കുക. എല്ലാ പ്രധാന ഭക്ഷണസമയത്തും (രാവിലെ, ഉച്ച, രാത്രി) ആഹാരം സമീകൃതമാക്കുന്നതിന് പുറമേ കഴിയുമെങ്കില്‍ തുല്യഅളവില്‍ കഴിക്കുക. വിശപ്പു മാറാന്‍ മാത്രം കഴിച്ചിരിക്കയും വേണം. വയര്‍ നിറയുന്നതുവരെ കഴിക്കരുത്. എല്ലാനേരവും പയര്‍വര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരിനം ചേര്‍ത്തു കഴിച്ചാല്‍ ഭക്ഷണം സമീകൃതമായി എന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയത്. എണ്ണ പരമാവധി കുറയ്ക്കുകയും ചെയ്യുക. ഇടയ്ക്കുള്ള സമയങ്ങളില്‍ വേവിക്കാത്ത പച്ചക്കറികള്‍ ധാരാളം കഴിക്കണം. ഉദാ: വെള്ളരിക്ക, കക്കിരിക്ക, കോവയ്ക്ക, മൂക്കാത്ത വെണ്ടയ്ക്ക, തക്കാളി, പപ്പായ തുടങ്ങിയവ.


7. കഴിവതും മാനസികസംഘര്‍ഷം, ദേഷ്യം, അപകര്‍ഷതാബോധം, അസൂയ, വൈരാഗ്യം, വാശി എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കുന്നവയാണ്. ഇവ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിനെ ഓക്‌സീകരിക്കുകയും ഇന്‍സുലിനെതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ ജാഗ്രതയോടെ കരുതിയിരിക്കേണ്ട ഒരു കാര്യമാണിത്. ഏതു വിഷമാവസ്ഥയിലും ക്ഷമ പാലിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണ്. അക്കൂട്ടരില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയില്ലല്ലോ.


പ്രമേഹമില്ലെങ്കിലും പ്രമേഹം വരാന്‍ സാധ്യതയുള്ള മുമ്പ് വിവരിച്ച ആളുകള്‍ പ്രത്യേകമായി പരിശോധന നടത്തേണ്ടതാണ്. ഇവരെ കാലേക്കൂട്ടി പരിശോധിക്കുകയും ഗ്ലൂക്കോസ് നില നോര്‍മല്‍ ലവലിന്റെ ഉയര്‍ന്ന പരിധിക്കടുത്താണെങ്കില്‍പ്പോലും ആവശ്യമുള്ള മുന്‍കരുതല്‍ എടുക്കുകയും വേണം.


കൂടുതല്‍ വിപുലമായ ബോധവത്കരണ പരിപാടിയിലൂടെയും പ്രമേഹം കാലേക്കൂട്ടിത്തന്നെ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന എന്റെ ലളിതമായ ടെസ്റ്റിന്റെ ഉപയോഗത്തിലൂടെയും നിങ്ങള്‍ക്ക് ലോകത്തുള്ള മുഴുവന്‍ പ്രമേഹരോഗികളെയും സ്‌ക്രീന്‍ ചെയ്ത് എളുപ്പത്തില്‍ കണ്ടുപിടിക്കാം. കാലേക്കൂട്ടി കണ്ടുപിടിക്കുന്നതുകാരണം ഗ്ലൂക്കോടോക്‌സിസിറ്റിയും ലൈപോടോക്‌സിസിറ്റിയും മൂലമുണ്ടാകുന്ന ബീറ്റാകോശനാശം സംഭവിക്കുന്നതിനു മുന്‍പുതന്നെ ഭക്ഷണത്തിലും വ്യായാമത്തിലും ഊന്നിക്കൊണ്ടുള്ള ചികിത്സാരീതിയിലൂടെ മുഴുവന്‍ ടൈപ്പ്-രണ്ട് പ്രമേഹരോഗികളെയും ചികിത്സിച്ചു മാറ്റുകയും ചെയ്യാം. പക്ഷേ, ഒരു പ്രമേഹരോഗവിമുക്ത ലോകമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ജനിതകമായുംകൂടി ഈ പ്രശ്‌നത്തെ നേരിടണം.


പ്രമേഹരോഗത്തിന്റെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞ ഇപ്പോള്‍ ത്തന്നെ നമ്മള്‍ അത് സാധിച്ചെടുത്തില്ലെങ്കില്‍ ഭാവിയില്‍ അത് നേടിയെടുക്കുക അതീവ ദുഷ്‌കരമായിരിക്കും, അസാധ്യമായിരിക്കും. പ്രമേഹം ഒരു പാരമ്പര്യരോഗമാണെന്നതില്‍ എനിക്കു സംശയമില്ല. ജനറ്റിക് (ഏലിലശേര) ആയിത്തന്നെ അതിനെ കൈകാര്യം ചെയ്‌തെങ്കിലേ പ്രമേഹ വിമുക്തലോകം (Diabetes free world) സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. തീര്‍ച്ച.


(പ്രമേഹം എന്നന്നേക്കുമായി മാറ്റാം എന്ന പുസ്തകത്തില്‍ നിന്ന്)


പുസ്തകം വാങ്ങാം


(കടപ്പാട്‌: മാതൃഭൂമി)

 
Picture
കൌമാരക്കാര്‍ക്ക് വളരെ പ്രയോജനപ്പെടുന്നൊരു ലേഖനമാണിത്. കൌമാരകാലം ജീവിതത്തിലെ വളരെയേറെ പ്രതിസന്ധികള്‍ ഉള്ള കാലമാണ്.ഇന്നത്തെ കൌമാരക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല.കെട്ടുറപ്പുള്ള കുടുംബങ്ങളില്ലാത്തതാണ് മുഖ്യകാരണം.ഈ ലേഖനത്തില്‍ സാനിട്ടറി നാപ്കിനുകളെ പററി പറയുന്നുണ്ട്.ഞങ്ങളുടെ രണ്ടു പെണ്മക്കള്‍ അടക്കം അഞ്ചു കൌമാരക്കാരികള്‍ ഞാങ്ങളോടോപ്പമുണ്ട്.ആ അനുഭവം വച്ചു പറയട്ടെ .സാനിട്ടറി നാപ്കിന്‍സ്‌ വലിയ മാലിന്യ പ്രശ്നമുണ്ടാക്കുന്ന ഒരു സാധനമാണ്.വൃത്തിയുള്ള വെള്ളത്തുണിയാണ് ഏറ്റവും നല്ലത്.മൂന്നോ നാലോ ഇത്തരം നാപ്കിനുകള്‍ (തുണിക്കഷണങ്ങള്‍) ഉണ്ടെങ്കില്‍ അത് ഒരു ആര്‍ത്തവ കാലത്തേക്ക് ധാരാളമാണ്.ഓരോ ദിവസവും ഉപയോഗിച്ചവ വൃത്തിയായി കഴുകി വെയിലത്ത്‌ ഉണക്കി ഇസ്തിരിയിട്ടു സൂക്ഷിച്ചാല്‍ മതിയാകും.സ്റ്റെറി ലൈസു ചെയ്യാനാണ് ഇസ്തിരിയിടുന്നത്.ഇതത്ര രഹസ്യമാക്കി ചെയ്യേണ്ട കാര്യമല്ല.വീട്ടിലുള്ള പുരുഷന്മാരും ഇതൊക്കെ അറിയണം.കുമാരന്മാരും അറിയണം.ഭാവിയില്‍ അവര്‍ക്ക് ഉണ്ടാകുന്ന പങ്കാളിക്ക് ആര്‍ത്തവം ഉണ്ടാവുമെന്നും ആനാളുകളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശ്രദ്ധിക്കണമെന്നും ആണ്‍മക്കളെ മാതാപിതാക്കള്‍ പഠിപ്പിക്കണം.ആര്‍ത്തവ കാലത്ത്‌ ചില സ്ത്രീകള്‍ ചില മൂശേട്ടത്തരങ്ങള്‍ കാട്ടുമെന്നും അത് അവരുടെ കുഴപ്പമല്ലെന്നും ഹോര്‍മോണ്‍ പ്രശ്നമാണെന്നും,അത് താല്ക്കാലികം മാത്രമാണെന്നും മറ്റും ആണ്‍ മക്കളെ പഠിപ്പിക്കാനും ഇത് നല്ല സമയമാണ്.നല്ല ഒരു ദാമ്പത്യ ജീവിതത്തിനു ഇത്തരം ഒട്ടേറെ പാഠങ്ങള്‍ നമ്മുടെ കൌമാരക്കാരെ പഠിപ്പിക്കേണ്ടതുണ്ട്.

________________________________________

"മകള്‍ അറിയേണ്ടതും അമ്മ പറയേണ്ടതും"
ഡോ ലളിതാംബിക കരുണാകരന്‍
ഗൈനക്കോളജി വിഭാഗം മേധാവി
മെഡിക്കല്‍ കോളജ്, ആലപ്പുഴ.


ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍ നിന്നു കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടിയില്‍ ഭീതി വളര്‍ത്താം. ആരോഗ്യ ക്ളാസില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ അമ്മ തന്നെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി മകള്‍ക്കു പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. അമ്മയ്ക്ക് ഇതിനു കഴിവില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ അധ്യാപികമാരോ ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് അറിവു നല്‍കണം.

1 ശാരീരിക മാറ്റങ്ങളെക്കുറിച്ച് എപ്പോള്‍ പറഞ്ഞു തുടങ്ങാം?

ഒമ്പത്-10 വയസെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ പ്രായത്തില്‍ സ്തന വളര്‍ച്ചയുണ്ടാകും. ഒപ്പം കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മോള്‍ അമ്മയെപ്പോലെ വലുതാവുകയാണെന്നു പറഞ്ഞു മനസിലാക്കുക.

സാധാരണയായി കക്ഷത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആറു മാസത്തിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടാകും. ഒന്‍പത് വയസാകുമ്പോഴേക്കും കുട്ടിക്ക് ആര്‍ത്തവത്തെക്കുറിച്ച് അറിവ് നല്‍കാം. ഇതു കഴിവതും ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക. മോള്‍ക്കു ചെറിയ വയറ്വേദനയുണ്ടാകും. പിന്നീട് പാന്റീസില്‍ രക്തം കണ്ടാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഇതു മോള്‍ വലിയ ആളാകുന്നതിന്റെ തെളിവാണ്. ഇതിന് ആര്‍ത്തവമെന്നാ പറയുക. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകും. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ചാല്‍ മോള്‍ക്കു സാധാരണ പോലെ സ്കൂളില്‍ പോകാനും കളിക്കാനും കഴിയുമെന്നും കുട്ടിയോടു പറയുക.

2 എന്താണ് ആര്‍ത്തവം?

ഗര്‍ഭം ധരിക്കാനുള്ള വളര്‍ച്ചയിലേക്കു ശരീരമെത്തിയതിന്റെ അടയാളമാണ് ആര്‍ത്തവം. കൌമാരമെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തുന്നു. ഇതോടെ മാസത്തിലൊരിക്കല്‍ ഒരു അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്ത് എന്‍ഡോമെട്രിയം എന്ന ഒരു പാടയുണ്ട്. കൌമാരമെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ഈ പാട തടിക്കുകയും ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു തയാറാവുകയും ചെയ്യും. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഇത് പൊഴിഞ്ഞു യോനിയില്‍ കൂടി രക്തത്തോടൊപ്പം പോകും. ഈ രക്തമാണ് ആര്‍ത്തവരക്തം. 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. ഹോര്‍മോണിന്റെ വ്യതിയാനമനുസരിച്ച് ഒരാഴ്ച മുന്നോട്ടോ പിന്നോട്ടോ ഇതു മാറാം.

3 ആദ്യ ആര്‍ത്തവത്തിനു വേണ്ട തയാറെടുപ്പുകള്‍?

ശþരീരിക മാറ്റം കണ്ടു തുടങ്ങിയാല്‍ കുട്ടിക്കു സ്കൂളില്‍ വച്ചോ യാത്രയ്ക്കിടയിലോ ഏതു സമയത്തു വേണമെങ്കിലും ആദ്യ ആര്‍ത്തവമുണ്ടാകാമെന്നോര്‍ക്കുക. വയറു വേദനയനുഭവപ്പെട്ടാല്‍ അമ്മയോടു പറയണമെന്നോര്‍മിപ്പിക്കുക. പാഡോ തുണിയോ ഉപയോഗിക്കേണ്ട വിധം മകള്‍ക്കു പറഞ്ഞു കൊടുക്കണം. സ്കൂളില്‍ വച്ച് ആദ്യ ആര്‍ത്തവമുണ്ടായാലും പേടിക്കേണ്ട കാര്യമില്ലെന്നും പാഡ് ഉപയോഗിച്ചാല്‍ മതിയെന്നും പറയുക. ഈ വിവരം ടീച്ചറെ അറിയിക്കാനും പറയുക. ദീര്‍ഘ യാത്ര പോകുമ്പോള്‍ പാഡോ, തുണിയോ കൈയില്‍ കരുതാന്‍ മകളെ ഓര്‍മിപ്പിക്കുക.

4 എട്ട് വയസുള്ള കുട്ടിയില്‍ ശാരീരിക മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇത്രയും നേരത്തേ ആര്‍ത്തവമുണ്ടാകുമോ?

ആഹാര രീതിയും ശരീരഘടനയും നേരത്തെ ആര്‍ത്തവമുണ്ടാകുന്നതിനു കാരണമാകും. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും അമിതവണ്ണവും പെണ്‍കുട്ടികളില്‍ 10 വയസിലോ അതിനു മുമ്പോ ആര്‍ത്തവം ഉണ്ടþകാനിടയാക്കും. പാരമ്പര്യവും ഒരു ഘടകമാണ്. അമ്മയ്ക്ക് ആദ്യ ആര്‍ത്തവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ മകള്‍ക്കും അതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.

5 സമപ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ആര്‍ത്തവമുണ്ടാകാന്‍ വൈകുന്നു. ഇതില്‍ പേടിക്കേണ്ടതുണ്ടോ?

പെണ്‍കുട്ടികളില്‍ പതിനാലു വയസിനുള്ളില്‍ ശാരീരികമായ മാറ്റങ്ങളൊന്നും കണ്ടു തുടങ്ങിയില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. പതിനാറു വയസിനുള്ളില്‍ ആര്‍ത്തവമുണ്ടായില്ലെങ്കിലും തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണണം.

ചിലരില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ട് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ആദ്യ ആര്‍ത്തവമുണ്ടാകില്ല. ഇത്തരം അവസ്ഥയില്‍ മകളെ ഗൈനക്കോളജിസ്റ്റിനെ കാണിക്കുക.

6 ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍?

വയറുവേദന, കാല്‍കഴപ്പ്, നടുവുവേദന എന്നിവയാണു പൊതുവെ ആര്‍ത്തവത്തോടനുബന്ധിച്ചു കണ്ടുവരുന്ന അസ്വസ്ഥതകള്‍. ചിലരില്‍ ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വയറുവേദന സ്വാഭാവികമാണ്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊതുവെ കടുത്ത വേദനയുണ്ടാകുക. ആര്‍ത്തവ രക്തത്തെ പുറംതള്ളുന്ന ഗര്‍ഭാശഭിത്തികള്‍ സങ്കോചിക്കുന്നതാണു വയറുവേദനയ്ക്കു കാരണം. ചൂടുവെള്ളം നിറച്ച പാത്രമോ ഹോട്ട് ബാഗോ അടിവയറ്റിനു മുകളില്‍ പിടിക്കുന്നതു വയറുവേദനയകറ്റാന്‍ നല്ലതാണ്. ആര്‍ത്തവസമയത്തു രക്തം കാണുന്നതിന് 24 മണിക്കൂര്‍ മുമ്പും 24 മണിക്കൂര്‍ ശേഷവും വയറുവേദന നീണ്ടു നിന്നാല്‍ ചികിത്സ തേടണം.

7 ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതെങ്ങനെ?

ആര്‍ത്തകാലത്തു ശരീര ഭാഗങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു കൊടുക്കണം. ആര്‍ത്തവമടുക്കുന്ന ദിവസങ്ങളില്‍ യോനീഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇളം ചൂടുവെള്ളമുപയോഗിച്ച് ഇടയ്ക്കിടെ യോനീഭാഗം വൃത്തിയായി കഴുകുക. ജലാംശം തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.

തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപയോഗശേഷം സോപ്പിട്ടു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാ ക്കണം. ഇതു വെയിലത്തിട്ട് ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കുന്നതാണു നല്ലത്. ഇളംചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം പകരും.

8 സാനിറ്ററി നാപ്കിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ?

ഓരോരുത്തരുടെയും സൌകര്യമനുസരിച്ചു പാഡോ തുണിയോ ഉപയോഗിക്കാം. സാനിറ്ററി നാപ്കിന്റെ ഉപയോഗം പൊതുവെ ദൂഷ്യഫലമൊന്നുമുണ്ടാക്കില്ല. എന്നാല്‍, ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുനന്ത് ആരോഗ്യകരമല്ല. കൂടുതല്‍ നേരമുള്ള ഉപയോഗം ഇന്‍ഫെക്ഷനു കാരണമാകും. അധികം രക്തം പോകുന്നില്ലെങ്കില്‍ പോലും ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ദിവസം നാല് തവണ വരെ പാഡ് മാറ്റാം. നനഞ്ഞ പാഡ് ഉപയോഗിക്കാന്‍ പാടില്ല. വൃത്തിയായി കഴുകി ജലാംശം ഒപ്പിയെടുത്ത ശേഷം പാഡ് വയ്ക്കുക. ചര്‍മത്തിന്റെ പ്രത്യേകത യനുസരിച്ചു ചിലതരം പാഡുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടായാല്‍ ആ ബ്രാന്‍ഡിന്റെ ഉപയോഗം നിര്‍ത്തുക.

9 ആര്‍ത്തവത്തിലെ അമിത ര്കതസ്രാവം എങ്ങനെ തിരിച്ചറിയാം?

പൊതുവെ 80 മില്ലി ലീറ്റര്‍ രക്തമാണ് ഒരു ദിവസം നഷ്ടപ്പെടുക. ദിവസം നാലു പാഡ് വരെ മാറ്റാം. ആറു മണിക്കൂറിനുള്ളില്‍ മാറ്റിയിട്ടും വസ്ത്രങ്ങളില്‍ രക്തമാവുന്നുണ്ടെങ്കില്‍ അമിത രക്തസ്രാവമാണെ ന്നു കണക്കാക്കണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും ഏഴു ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവമുണ്ടായാലും ചികിത്സ തേടണം.

തലച്ചോറിലെ ഹോര്‍മോണുകളുടെ വ്യതിയാനമാണ് അമിത രക്തസ്രാവത്തിനു കാരണം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ അയണ്‍ ടാബ്ലറ്റ് കഴിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദം, സിസ്റ്റ്, ഗര്‍ഭപാത്രത്തിന്റെ വൈകല്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അമിത രക്തസ്രാവം ഉണ്ടാകും. അമിത രക്തസ്രാവമുണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.

10 രക്തസ്രാവം കുറയുന്നത് ആരോഗ്യത്തിലെ തകരാറു മൂലമാണോ?

ഓരോരുത്തരുടെയും ശരീരഘടനയനുസരിച്ച് ആര്‍ത്തവകാലത്തെ രക്തസ്രാവത്തില്‍ വ്യത്യാസമുണ്ടാകും. പൊതുവെ അഞ്ച് ദിവസമാണ് ആര്‍ത്തവ രക്തം പോകുക. ഇതു രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങിയാല്‍ പേടിക്കേണ്ടതില്ല. അതേ സമയം രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രക്തസ്രാവമുള്ളൂ എന്നതിനൊപ്പം പ്രത്യേക ശാരീരിക മാറ്റങ്ങളും കണ്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം അമിതമായി കൂടുക, കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കാണുക, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം അവസ്ഥയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രദ്ധിക്കുക.

11 ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്നതു കാര്യമായി എടുക്കേണ്ടതുണ്ടോ?

ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പോ ആര്‍ത്തവദിവസങ്ങളിലോ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഇതു സ്തനാര്‍ബുദമോ മറ്റു രോഗങ്ങള്‍ മൂലമോ ആണെന്നു ഭയപ്പെടേണ്ടതില്ല. അസഹനീയമായ വേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാം.

12 ആര്‍ത്തവം ക്രമം തെറ്റുന്ന അവസ്ഥയില്‍ എപ്പോള്‍ ചികിത്സ തേടണം?

ആര്‍ത്തവമുണ്ടായി ആദ്യ രണ്ട് വര്‍ഷം ഇരുപത്തെട്ട് ദിവസം എന്ന കണക്കില്‍ ആര്‍ത്തവം വരണമെന്നില്ല. ചെറിയ വ്യത്യാസങ്ങളൊക്കെ സാധാരണമാണ്. 35 ദിവസം വരെ ഇടവേളയുണ്ടാകാം. എന്നാല്‍, ഇതില്‍ കൂടിയ ഇടവേളയുണ്ടായാല്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.

13 രക്തം പോകുന്നതു വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുമോ?

നല്ല ആരോഗ്യവും ആവശ്യത്തിനു ഹീമോഗോബിനുമുള്ള ഒരു കുട്ടിക്കു സാധാരണ നിലയിലുള്ള ആര്‍ത്തവം പ്രശ്നമൊന്നുമുണ്ടാക്കില്ല. അതേ സമയം അനീമിയയുള്ള കുട്ടികളില്‍ രക്തനഷ്ടം വിളര്‍ച്ച കൂട്ടുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് അനീമിയയുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും അനീമിയ ഉണ്ടാകും.

14 ആര്‍ത്തവകാലത്തു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

വളരുന്ന പ്രായമായതുകൊണ്ട് ആദ്യ ആര്‍ത്തവമുണ്ടാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പേ തന്നെ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ പോഷകാഹാരം ആവശ്യമായി വരാം. കൂടുതല്‍ പ്രോട്ടീനും ഇരുമ്പും കിട്ടുന്നതിനായി പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ കൂടുതലായി നല്‍കാം. രക്തത്തില്‍ ഹീമോഗോബിന്റെ കുറവുള്ളവരും വിളര്‍ച്ചയുള്ളവരും ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. മാംസാഹാരം ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്.

ആര്‍ത്തവകാലത്തു ലഘുവും പോഷകഗുണമുള്ളതുമായ ആഹാരം വേണം മകള്‍ക്കു നല്‍കാന്‍. രക്തനഷ്ടം പരിഹരിക്കുന്നിനും ഊര്‍ജം ലഭിക്കുന്നതിനുമായി ബീറ്റ്റൂട്ട്, മുന്തിരി, കാരറ്റ്, മാതളനാരങ്ങ എന്നിവയുടെ നീര് കുടിക്കുന്നതു നല്ലതാണ്.

15 ആര്‍ത്തവം ഉണ്ടാകാത്തതിനുള്ള കാരണങ്ങള്‍?

പതിനാറ് വയസിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടായില്ലെങ്കില്‍ ശാരീരികമായ തകരാറുകളാകും കാരണം. രണ്ട് തരത്തിലുള്ള അവസ്ഥയുണ്ട്. ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ക്കു പന്ത്രണ്ട്- പതിമൂന്ന് വയസെത്തുമ്പോഴും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ ഉണ്ടാവില്ല. ഇവര്‍ 15-16 വയസെത്തുമ്പോഴും ആര്‍ത്തവമുണ്ടാവില്ല.

ചിലരില്‍ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുണ്ടാവും. ഇവര്‍ക്ക് എല്ലാ മാസവും വയറുവേദനയുണ്ടാകും. ഈ കുട്ടികളില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകുന്നുണ്ട്. എന്നാല്‍, പുറത്തേക്കു പോകാനാവാതെ ആര്‍ത്തവരക്തം കെട്ടിക്കിടക്കുന്നതാവും കാരണം. ക്രിപ്റ്റോമെനോറിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ മടിക്കരുത്. അള്‍ട്രാ സൌണ്ട് പരിശോധന വഴിയും ക്രിപ്റ്റോമെനോറിയ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപാത്രമുണ്ടാവില്ല. ഇവരില്‍ ഒരിക്കലും ആര്‍ത്തവമുണ്ടാകുകയില്ല. അണ്ഡാശയമുള്ളതുകൊണ്ടു ദാമ്പത്യ ജീവിതം നയിക്കാനാവും. എന്നാല്‍ ഗര്‍ഭപാത്രമില്ലാത്തതു കൊണ്ടു ഗര്‍ഭം ധരിക്കാന്‍ കഴിയില്ല.

16 ആര്‍ത്തവത്തിനു ശേഷം വണ്ണം കൂടുന്നത് ആരോഗ്യ തകരാറ് മൂലമാണോ?

ആര്‍ത്തവമുണ്ടായതിനു ശേഷം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തു വിശപ്പ് കൂടുതലായിരിക്കും. ബേക്കറി ഭക്ഷണ പദാര്‍ഥങ്ങളും ജങ്ക് ഫുഡും കൂടുതല്‍ കഴിക്കുന്നത് ഭാരം കൂട്ടാനിടയാക്കും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മധുരപദാര്‍ഥ ങ്ങള്‍ എന്നിവയ്ക്കു പകരം ഫൈബര്‍ അടങ്ങിയ സാലഡ്സ് പോലുള്ള ഭക്ഷണം അവര്‍ക്കു നല്‍കുക.

17 ആര്‍ത്തവം മാറ്റിവയ്ക്കുന്നതിനായി ഗുളിക കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാകുമോ?

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറിയ കാലയളവിലേക്കു വേണ്ടി മാത്രമായി ആര്‍ത്തവം മാറ്റി വയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശാനു സരണം ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല.

18 ആര്‍ത്തവകാലത്തു ദേഷ്യം കൂടുതലായി കാണുന്നു?

ആര്‍ത്തവത്തിനു മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവ ദിവസങ്ങളിലും വിഷാദവും ദേഷ്യവും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യമില്ല. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളിലുള്ള വ്യതിയാനം മൂലമാണിത്.

19 അമ്മയില്ലാത്ത കുട്ടികളെ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞു മനസിലാക്കുക?

മകളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അച്ഛന്മാര്‍ക്കു മടിയുണ്ടാവുക സ്വഭാവികം. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെയാരെങ്കിലും ഈ ചുമതലയേല്‍പ്പി ക്കുക. എന്തും തുറന്നു പറയാനുള്ള അടുപ്പം ചെറുപ്പം മുതല്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്മാര്‍ ശ്രമിക്കണം.

20 ആര്‍ത്തവമുണ്ടായിക്കഴിഞ്ഞു മകള്‍ക്കു നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടോ?

ഇനി മുതല്‍ കളിക്കാനും പുറത്തു പോകാനുമൊന്നും പാടില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ശാരീരികമായ മാറ്റങ്ങള്‍ വന്നതുകൊണ്ടു നിയന്ത്രണമേര്‍പ്പെടുത്തുന്നതു കൌമാര ക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ സ്ത്രീയും കടന്നു പോകുന്ന ശാരീരികമായ ഒരു അവസ്ഥ മാത്രമാണിതെന്ന ബോധ്യമാണു കുട്ടികളില്‍ സൃഷ്ടിക്കേണ്ടത്.

ആര്‍ത്തവമായാല്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൊടുക്കുകയല്ല വേണ്ടത്. പകരം, അവര്‍ നേരിടേണ്ടി വരാവുന്ന ലൈംഗിക ചൂഷണങ്ങ ളെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇത്തരം പത്രവാര്‍ത്തകളും മറ്റും ചര്‍ച്ച ചെയ്യുക. ഇത്തരം ദുരവസ്ഥകളില്‍ അകപ്പെടാതിരിക്കാനവരെ ജാഗരൂകരാക്കുക.


 

അപരിചിതര്‍ മാത്രമല്ല ബന്ധുക്കളായാല്‍പ്പോലും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്നു മകളെ പറഞ്ഞു മനസിലാക്കണം. എല്ലാറ്റിനുമുപരിയായി അമ്മയുടെ മാനസിക പിന്തുണയാണ് ഈ ഘട്ടത്തില്‍ മകള്‍ക്ക് ആവശ്യമെന്നോര്‍മിക്കുക.


 

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)